Saturday, October 2, 2010

വിധി : പ്രായോഗികമായ പരിഹാരം

ര്‍ക്കങ്ങളുടെയും തെളിവുകളുടെയും അന്തമില്ലാത്ത വാദ പ്രതിവാദങ്ങളുടെയും നീണ്ട ഇടനാഴികള്‍ പിന്നിട്ടു അലഹബാദ് കോടതി അതിന്റെ ചരിത്രത്തില്‍ തന്നെ സുപ്രധാനമായ ഒരു വിധി പ്രസ്താവിച്ചിരിക്കുന്നു . അടിയന്തിരാവസ്ഥയ്ക്ക് കാരണമായത്‌ ഉള്‍പ്പടെ ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ സ്ഥാനം പിടിച്ച അനേകം വിധികള്‍ പുറപ്പെടുവിച്ചിട്ട് ഉണ്ടെങ്കിലും രാജ്യമൊട്ടാകെ ആ നീതി പീടത്തിലേക്ക് ഉറ്റു നോക്കി ഇതുപോലെ വീര്‍പ്പടക്കി നിന്നിട്ടുള്ളത് ഇതാദ്യമാവണം

തര്‍ക്കഭൂമിയെ മൂന്നായി വിഭജിച്ചു രാമ ജന്മഭൂമി ഉള്‍പ്പടെ ഉള്ള സ്ഥാനം ഹിന്ദു മഹാസഭയ്ക്കും, മറ്റൊരു മൂന്നിലൊന്നു വാഖ്‌ഫിനും , ബാക്കിയുള്ള ഭാഗം നിര്മോഹി ആഖാരയ്ക്കും അവകാശം നല്‍കികൊണ്ടാണ് വിധി പുറത്തു വന്നിട്ടുള്ളത്.

അയോധ്യാ തര്‍ക്കത്തിന്റെ നാള്‍ വഴികളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണെങ്കില്‍ ചോരപ്പാടുകളും, ജാതി രാഷ്ട്രീയത്തിന്റെ ഇടപെടലും, അധികാരത്തിന്റെയും അസംതൃപ്തിയുടെയും പകയുടെയും കറുത്ത നിഴലുകളും ഒക്കെ കാണാം. രാമജന്മ ഭൂമി ബാബറി മസ്ജിദ് പ്രശ്ന പരമ്പരകള്‍ ഇന്ത്യന്‍ ജനതയുടെ മനസ്സിലുണ്ടാക്കിയിട്ടുള്ള വിടവും മുറിവും വലുതാണ്‌. മതങ്ങള്‍ക്കും ഭാഷകള്‍ക്കും അതീതമായ സാഹോദര്യ ഭാവം എന്ന സുന്ദര സങ്കല്പം അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥ തലത്തില്‍ ഒരിക്കലെങ്കിലും നിറവേറ്റുവാന്‍ നമുക്ക് ഒരിക്കലും കഴിയാതെ ഇരുന്നതിനു അയോധ്യാ തര്‍ക്കവും ഒരു കാരണം തന്നെയാണ്.

ഭൂതകാലം എന്ത് തന്നെ ആണെങ്കിലും ചരിത്രവും, നിയമവും, തെളിവുകളും ഒക്കെ എന്ത് തന്നെ ആണെങ്കിലും ഇന്നത്തെ ഇന്ത്യയിലെ ബഹുഭൂരിപക്ഷവും അയോധ്യാ തര്‍ക്കത്തില്‍ കാംക്ഷിചിരുന്നത് പ്രായോഗികമായ ഒരു പരിഹാരം തന്നെ ആണ് എന്ന് എനിക്കുറപ്പുണ്ട്. ആ രീതിയില്‍ നിന്ന് നോക്കിയാല്‍ ഈ വിധിയെ ന്യായികരിക്കാന്‍ കഴിഞ്ഞേക്കും. കാരണം എന്റെ അഭിപ്രായത്തില്‍ ഈ വിധിയെ പൂര്‍ണ്ണമായും നിയമ വ്യവസ്ഥിതിയില്‍ അധിസ്ടിതമായ നീതിപൂര്‍വമായ ഒരു വിധി എന്ന് വിശേഷിപ്പിക്കുന്നതിനെക്കാള്‍ ഇന്നത്തെ സാഹചര്യത്തില്‍ വളരെ പ്രായോഗികമായ ഒരൂ പ്രശ്ന പരിഹാരം എന്ന് വിശേഷിപ്പിക്കുന്നതാവും ശരി. എഴുതപ്പെടാത്ത ചരിത്രവും, വിശ്വാസവും ഒക്കെ ആധാരമാക്കി വന്നിട്ടുള്ള ഈ വിധിയെ ഭാരതത്തിലെ അനേകം കോടതികളിലായി ഇന്നും നടക്കുന്ന ഒരു അവകാശ തര്‍ക്ക കേസിനും റഫറന്‍സ് ആയി എടുക്കാനാവുമോ എന്ന് എനിക്കറിയില്ല.

ഈ വിധിയില്‍ തങ്ങള്‍ അസംതൃപ്തരാനെന്നും പരിഹാരത്തിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും വഖ്‌ഫ് അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. അത് കൊണ്ട് അന്തിമ തീരുമാനം മിക്കവാറും ഇനിയും നീണ്ടേക്കാം. അതെന്തു തന്നെ ആയാലും, പ്രായോഗികമായി നോക്കിയാല്‍ ഇപ്പോള്‍ വന്നത് പോലെ ഉള്ള ഒരു വിധിക്കല്ലേ ഇനിയും അണയാതെ കിടക്കുന്ന കനലുകളും,ഉണങ്ങാത്ത മുറിവുകളും പൂര്‍ണ്ണമായി അല്ലെങ്കിലും രമ്യമായി എങ്കിലും പരിഹരിക്കുവാനാവൂ? അല്ലാതെ ഒരു വിഭാഗത്തിനെ പൂര്‍ണ്ണമായി അവഗണിച്ചു കൊണ്ടുള്ള ഒരു വിധിക്ക് ഭാരത ജനതയുടെ മനസ്സില്‍ ഇനിയും വിഭജനത്തിന്റെ മതിലുകള്‍ തീര്ക്കുവാനെ കഴിയൂ.

അത് കൊണ്ട് തന്നെ അയോധ്യാ തര്‍ക്കത്തില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ളതും ഇനിയും ഒരു പക്ഷെ ഇതിനു മുകളില്‍ വന്നെക്കവുന്നതുമായ വിധികളെ പ്രായോഗികതയുടെ മുഴക്കോല് കൊണ്ട് അളക്കുവാനും, അതിനനുസരിച്ച് പക്വതയോടെ പെരുമാരുവാനും നാനാ ജാതി മതസ്തരടങ്ങിയ എന്റെ നാടിനു കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു . വിധിയില്‍ അല്‍പ്പമെങ്കിലും അസംപ്തൃപ്തി തോന്നിയാലും, പ്രിയ സഹോദരന്മാരെ നമ്മുടെ സ്വന്തം മണ്ണിന്റെ , ഈ ഭാരതത്തിന്റെ നല്ല ഭാവിക്ക് വേണ്ടി ആ അതൃപ്തിയെ നിങ്ങളുടെ മനസ്സില്‍ നിന്ന് തുടച്ചു കളയാന്‍ ശ്രമിക്കണം.

ഭൂതകാലത്തിന്റെ കറുത്ത ഒരേട്‌ നമ്മുടെ ഭാവിയെ നിര്‍ണ്ണയിക്കുവാന്‍ ഇടവരുത്തരുത്.

ജയ്‌ ഹിന്ദ്.

(നമ്മുടെ ബൂലോകത്തിനു വേണ്ടി എഴുതിയത് )

സ്വാതന്ത്ര്യദിന ചിന്തകള്‍

ബൂലോകത്ത് വന്നു എല്ലാവരുടെയും ഒപ്പം നടന്ന ഒന്നരകൊല്ലം തീര്‍ച്ചയായും വിലപ്പെട്ട അനുഭവം തന്നെയാണ് സമ്മാനിച്ചിട്ടുള്ളത്. എന്റെ തന്നെ ഞാന്‍ അറിഞ്ഞിട്ടില്ലാത്ത വശങ്ങള്‍, ചിന്തകള്‍ ഒക്കെ കണ്ടെത്താന്‍ കഴിഞ്ഞതിനുപരി, ഒരുപാട് ആരോഗ്യകരമായ സുഹൃത്ത് ബന്ധങ്ങള്‍ ബൂലോകം സമ്മാനിച്ചിട്ടുണ്ട്. പക്ഷെ കുറെ നാളായി ഉള്ള ബൂലോകത്തിന്റെ പൊതുവായ ഗതി കാണുമ്പോള്‍ മറ്റു പലരെയുമെന്ന പോലെ എന്നെയും അലട്ടുന്ന ഒരു ചിന്തയുണ്ട്. തുറന്നു പറഞ്ഞാല്‍ പോലും ഒരുപാട് ശത്രുക്കളെ അത് സമ്പാദിച്ചു തരും എന്ന് കരുതി, എന്നെ പോലെ ഒരുപാട് പേര്‍ അത് ഉള്ളില്‍ തന്നെ അടക്കാറും ഉണ്ടെന്നറിയാം. എങ്കിലും ഇന്നത്തെ ഈ ദിവസം, മനസ്സിലുള്ളത് വിളിച്ചു പറയുവാന്‍ കൂടി, എന്‍റെ ആ ആശങ്ക ഞാന്‍ ഒന്ന് പങ്കു വയ്ക്കാന്‍ കൂടി, നമുക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്‍റെ വാര്‍ഷികം ആഘോഷിക്കുന്ന ഈ ദിവസം ഞാന്‍ ഉപയോഗിക്കട്ടെ.

സ്വതന്ത്ര മാധ്യമമെന്ന നിലയില്‍ കൂടുതല്‍ പ്രചാരം കിട്ടി വരുന്നതിനോപ്പം തന്നെ, വര്‍ഗീയതയുടെയും, ചേരി തിരിവിന്റെയും വിഷ വിത്തുകള്‍ പാകി മുളപ്പിക്കാന്‍ നമ്മുടെ ഈ കൊച്ചു ബൂലോകം കാരണമാവുന്നുണ്ടോ? ചിന്തയിലും ജാലകത്തിലും ലിസ്റ്റ് ചെയ്യപ്പെടുന്ന പോസ്റ്റുകളുടെ എണ്ണത്തില്‍ അവഗണിക്കാനാവാത്ത വിധം എണ്ണം പോസ്റ്റുകള്‍ നിത്യവും, പ്രത്യക്ഷമായോ പരോക്ഷമായോ അങ്ങനെ ഒരു അവസ്ഥയിലേക്ക് ആണ് ബൂലോകത്തെ കൊണ്ട് പോവുന്നതെന്ന് തോനുന്നത് എനിക്ക് മാത്രമാണോ?

മതം എന്നത് മനുഷ്യനെ ചേര്‍ത്ത് നിര്‍ത്താനും, നന്മ നിറഞ്ഞ ഒരു ജീവിത വീഥിയിലൂടെ കൈ പിടിച്ചു നടത്താനും, അങ്ങനെ ശാശ്വതമായ സമാധാനത്തിലേക്ക് അവനെ ഉയര്‍ത്താനും ഉള്ള ഒരു മാര്‍ഗ്ഗം എന്നാണു ഞാന്‍ മനസിലാക്കിയിട്ടുള്ളത്. അങ്ങനെ നോക്കുമ്പോള്‍ എല്ലാ മതങ്ങളും കേവലം വിത്യസ്തമായ പാതകള്‍ മാത്രമാണെന്നും അന്തിമ ലക്‌ഷ്യം ഒന്ന് തന്നെ ആണെന്നും മനസ്സിലാക്കാം.

അപ്പോള്‍ പിന്നെ ഈ പാതയാണ് നല്ലത്, മറ്റേ പാതയില്‍ യാത്ര പൂര്‍ണ്ണമാവില്ല, അല്ലെങ്കില്‍ ഈ പാത തിരഞ്ഞെടുക്കാത്തവര്‍ ഒക്കെയും അവിശ്വാസികളാണ് തുടങ്ങിയ ചിന്തകള്‍ കേവലം അജ്ഞത കൊണ്ട് ഉണ്ടാകുന്ന തെറ്റിധാരണകള്‍ മാത്രമല്ലേ ?

മതത്തെ ചൊല്ലി വളരെയധികം ചൂട് പിടിച്ച ചര്‍ച്ചകളും വാഗ്വാധങ്ങളും, പലപ്പോഴും ചേരി തിരിഞ്ഞുള്ള അസഭ്യം പറച്ചിലുകളും കമന്റ്‌ യുദ്ധങ്ങളും മുന്‍പില്ലാത്തവിധം കൂടിയിട്ടുണ്ട് ഇന്ന് ബൂലോകത്തില്‍ എന്ന് കാണാനാവുന്നുണ്ട്. പ്രിയ സുഹൃത്ത്‌ നട്ടപിരാന്തന്‍ ഇതേ ആശങ്ക പങ്കു വെച്ച് എഴുതിയ ഒരു പോസ്റ്റില്‍ നിന്ന് ഏതാനം വരികള്‍ ഇവിടെ എടുത്ത് എഴുതട്ടെ.

"ഒരു തര്‍ക്കം വിജയിക്കുമ്പോള്‍ ഒരു എതിരാളി (ശത്രു ) സൃഷ്ടിക്കപ്പെടുന്നു. അല്ലാതെ പരാജയപ്പെട്ടന്‍, വിജയിച്ചവന്റെ തത്വശാസ്ത്രത്തെ പിന്തുടരാറില്ല. ആ നിലയില്‍, സത്യ പ്രചരണമാണ് ഉദ്ദേശമെങ്കില്‍, സംവാദം പരാജയപ്പെട്ട ഒരു ഉപാധിയാണെന്നു സത്യം എന്റെ പ്രിയപ്പെട്ട സംവാദകര്‍ മറന്നു പോകുന്നു."

നൂറല്ല നൂറ്റി പത്തു ശതമാനവും ഇതിനോട് ഞാന്‍ യോജിക്കുന്നു. സ്വന്തം മന:സ്സുഖത്തിന് വേണ്ടി മാത്രമല്ലേ ഈ വാഗ്വാദങ്ങള്‍ ഒക്കെയും. അല്ലാതെ ഒരാളെ പരാജയപ്പെടുത്തി അയാളുടെ വിശ്വാസങ്ങള്‍ മാറ്റി മറിച്ചതായി ബൂലോകത്ത് എവിടെയും കണ്ടിട്ടില്ല. തങ്ങളുടെ പാതയാണ് ശ്രേഷ്ടമെന്നു മെന്നു വാദിക്കുന്നവര്‍ ഒന്ന് ഓര്‍ക്കാതതെന്തേ.. എല്ലാ പാതകളും അവസാനിക്കുന്നത് പരമമായതെന്നു നമ്മളെല്ലാം വിശ്വസിക്കുന്ന ഒരു സത്യത്തിലാണ്. അതിനപ്പുറം ഒരു അടി പോലും മുന്‍പോട്ടു ഒരുപാതയും ആരെയും കൊണ്ട് എത്തിക്കുന്നില്ല പിന്നെന്തിനു നിരര്‍ത്ഥകമായ ഈ വാഗ്വാദങ്ങള്‍?.

പിന്നെ സ്വന്തം മന:സ്സമാധാനത്തിനു വേണ്ടിയാണെങ്കില്‍ ആയിക്കോളൂ എത്ര വേണമെങ്കിലും. പക്ഷെ ഇത്തരം വാഗ്വാദങ്ങളും, പോസ്റ്റുകളും കൊണ്ട് ഉണ്ടാകുന്ന നഷ്ടങ്ങള്‍ കൂടി കണക്കിലെടുക്കണമെന്ന് മാത്രം. പൊതുവില്‍ ബൂലോകത്തില്‍ ഒരു ചേരി തിരിവുണ്ടാക്കുന്നതില്‍ വലിയൊരളവു വരെ ഇത് പങ്കു വഹിക്കുന്നുണ്ട് . ഒപ്പം മതപരമോ വര്‍ഗീയമോ ആയി ഒരു ചായ്‌വും ഇല്ലാതെ ഇരുന്ന വ്യക്തികള്‍ കൂടി മറിച്ചു ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതിനൊന്നും അക്കമിട്ടു ഉദാഹരണങ്ങള്‍ എഴുതേണ്ടതില്ല. ഈ ബൂലോകത്തെ,ഒരു മാസമെങ്കിലും അടുത്ത് നിരീക്ഷിച്ചാല്‍ തന്നെ അത് മനസ്സിലാക്കാവുന്നതെ ഉള്ളു.

ഇത്തരം ചേരിതിരിവുകള്‍ നമ്മുടെ സമൂഹത്തിന്റെ, കേരള നാടിന്റെ, ഈ മഹാരാജ്യത്തിന്റെ തന്നെ അഖണ്ഡതയ്ക്ക് അല്‍പ്പമെങ്കിലും കോട്ടം വരുത്തുന്നുണ്ടെങ്കില്‍, പ്രിയ സുഹൃത്തുക്കളെ നമ്മള്‍ വളരെയധികം സൂക്ഷിക്കുക തന്നെ വേണം. മതവും വര്‍ഗീയതയും, ഉണ്ടാക്കിയ ചേരി തിരിവ്, പല രാജ്യങ്ങളുടെയും ജനപദങ്ങളുടെയും പതനത്തിനും, പിളര്‍പ്പിനും കാരണമാവുന്നത് ഈ നൂറ്റാണ്ടില്‍ തന്നെ നമ്മള്‍ കണ്ടതാണ്. അങ്ങനെ തകര്‍ന്ന സമൂഹത്തില്‍, ഒരു വ്യക്തിയുടെ സ്വത്തിനും ജീവനും ഒരു പുല്‍ക്കൊടിയുടെ വില പോലും ലഭിക്കാറും ഇല്ല.

അത് കൊണ്ട് തന്നെ ഇത്തരം ചേരി തിരിവുകള്‍ക്ക്‌ അതീതമായി ഭാരതീയന്‍ എന്ന പൊതുവായ വികാരത്തില്‍ സ്വന്തം സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുവാന്‍ നമുക്ക് മനസ്സുണ്ടാവണം. എന്തൊക്കെ കുറവുണ്ടെങ്കിലും ഇന്നും സുരക്ഷിതമായ ഒരു സമൂഹം നമുക്കുണ്ടെങ്കില്‍ അത് നാം ജീവിക്കുന്നത് കെട്ടുറപ്പുള്ള വ്യവസ്ഥിതിയുള്ള ഒരു രാജ്യത്തായത് കൊണ്ടാണെന്ന് ചിന്തയുണ്ടാവണം.

അഴിമതിയുടെയും പക്ഷപാതത്തിന്റെയും, ഇല്ലായ്മകളുടെയും പേരില്‍ ഈ രാജ്യത്തെ കൈ ചൂണ്ടി പരിഹസിക്കുന്നവര്‍ ഒന്നോര്‍ക്കണം, ഞാനും നിങ്ങളും അടങ്ങുന്ന നമ്മള്‍ തന്നെയാണ് അതിനെല്ലാം കാരണം. ഈ നമ്മളില്‍ ഹിന്ദുവും, മുസ്ലിമും, ക്രിസ്ത്യാനിയും ഉണ്ട്. ഞാന്‍ നന്നായാല്‍, അത്രെയും കൂടി എന്‍റെ രാജ്യം നന്നായി. മത ചിന്തകള്‍ക്കും, വര്‍ഗീയതയ്ക്കും, അതെ ചൊല്ലിയുള്ള നിരര്തകമായ ചര്‍ച്ചകള്‍ക്കും അതീതമായി സമാധാനവും സാഹോദര്യ മനോഭാവവും ഉള്ള സമൂഹമായി, രാജ്യത്തിന് തന്നെ മാതൃകയായി ഈ ബൂലോകത്തെ മാറ്റുവാന്‍ കഴിഞ്ഞിരുന്നെകില്‍ എന്ന് ആഗ്രഹിച്ചു പോവുന്നു.

ചിരിച്ചു കാട്ടി വഞ്ചിക്കുന്ന രാഷ്ട്രീയ കോമരങ്ങളെയും, പാവങ്ങളുടെ പാത്രത്തിലെ അപ്പ കഷ്ണത്തിന് വില പറയുന്ന മൂല്യ ബോധം നഷ്ട പെട്ട ഉദ്യോഗസ്ഥ വൃന്ദത്തേയും, മതങ്ങളുടേയും കണ്ടിട്ടില്ലാത്ത ദൈവങ്ങളുടെയും പേരില്‍ കണ്മുന്നിലുള്ള സ്വന്തം അയല്‍ക്കാരന്റെ നെഞ്ചില്‍ കത്തി ആഴ്ത്തുന്ന ഭ്രാന്തു പിടിച്ച ജന്മങ്ങളെയും ഒക്കെ സഹിച്ചും ക്ഷമിച്ചും... ഇന്നും മൂവര്‍ണ്ണ കൊടിയെ, ഈ മാതൃ രാജ്യത്തെ ജീവന് തുല്യം സ്നേഹിക്കുന്ന ... എനിക്ക്... പ്രണാമം..
ഒപ്പം എന്നെ പോലെയുള്ള അനേക ലക്ഷം സഹോദരീ സഹോദരന്മാര്‍ക്കും....
നമ്മളാണ് ഭാരതത്തിന്റെ ശക്തി...
എന്നും നമ്മള്‍ ആയിരിക്കണം ആ ശക്തി.

വന്ദേ മാതരം ...

ബൂലോകത്തെ എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും, സ്വാതന്ത്ര്യദിന ആശംസകള്‍.

(നമ്മുടെ ബൂലോകത്തിനു വേണ്ടി എഴുതിയത് )

കല്ലേറ് കൊണ്ടൊരു ശ്രദ്ധാഞ്ജലി

അങ്ങനെ ഒരു മരണം കൂടി ബാന്ഗ്ലൂര്കാര്‍ ആഘോഷിച്ചു. ആ മഹാനടന് കല്ലേറില്‍ പൊതിഞ്ഞ ആദരാഞ്ജലികള്‍ നല്‍കി ഈ കന്നഡ നാട് വീണ്ടും തങ്ങള്‍ ഒരിക്കലും മാറില്ല എന്ന് വ്യക്തമാക്കി. കഴിഞ്ഞ ദിവസം അന്തരിച്ച വിഷ്ണു വര്ധന്റെ മരണത്തെ തുടര്‍ന്ന് ബാങ്ങ്ലൂരില്‍ ഉണ്ടായ സംഘര്‍ഷാവസ്ഥ തന്നെയാണ് പറഞ്ഞു വരുന്നത്.

വൈകിട്ട് ഓഫീസില്‍ നിന്ന് വീട് വരെ ഉള്ള ആറു കിലോമീറ്റര്‍ ദൂരം താണ്ടിയത് ജീവന്‍ കയ്യില്‍ പിടിച്ചു കൊണ്ടായിരുന്നു. അത്രയ്ക്ക് പേടിപ്പിക്കുന്ന ദ്രിശ്യങ്ങള്‍. റോഡില്‍ എവിടെയും പോലീസ്.അവിടെ ഇവിടെയായി കെട്ടിടങ്ങളുടെ ചില്ലുകള്‍ കല്ലേറില്‍ തകര്നു കിടക്കുന്നു. ഉറക്കെ മുദ്രാവാക്യം വിളിച്ചു കൊണ്ട് എന്തിനും തയാറായി എന്ന പോലെ ഭ്രാന്തു പിടിച്ചു നില്‍ക്കുന്ന ആള്‍ക്കൂട്ടം. നാല്പതു മിനിറ്റ് നേരം റോഡിലൂടെ ഉള്ള യാത്രയുടെ ഭീതി ഇതെഴുതുമ്പോഴും മനസ്സില്‍ വരുന്നു.

പക്ഷെ മൂന്നു നാല് കൊല്ലം മുന്‍പുണ്ടായ അനുഭവം വെച്ച് നോക്കുമ്പോള്‍ ഇത് അല്‍പ്പം കൂടെ ഭേദം എന്ന് പറയാം. അന്ന് പ്രശസ്ത നടന്‍ രാജ്കുമാര്‍ മരിക്കുമ്പോള്‍ ഞാന്‍ ബാന്‍ഗ്ലൂര്‍ നഗരത്തില്‍ എത്തിപെട്ടിട്ടു മാസങ്ങള്‍ മാത്രമേ ആയിരുന്നുള്ളു. പതിവ് പോലെ തുടങ്ങിയ ഓഫീസ് ദിവസം പതിനൊന്നു മണി ആയിട്ടുണ്ടാവും. അപ്പോഴാണ്‌ രാജ്കുമാര്‍ അന്തരിച്ച വാര്‍ത്ത അറിയുന്നത്. ഒരു മണിക്കൂറിനകം ഓഫീസ് വിട്ടു. എല്ലാവരും ധൃതിയില്‍ തങ്ങളുടെ വീടണയാന്‍ വെമ്പുന്നത് കണ്ടപ്പോള്‍ എന്തിനാണെന്ന് മനസ്സിലായിരുന്നില്ല. ബാന്ഗ്ലൂരിന്റെ ഈ വിചിത്ര സ്വഭാവം എനിക്കന്നു അറിയുമായിരുന്നില്ല. പക്ഷെ ഓഫീസില്‍ വിട്ടു റോഡിലേക്ക് ഇറങ്ങിയതോടെ മനസിലായി തുടങ്ങി. കടകള്‍ എല്ലാം തന്നെ അടച്ചിരിക്കുന്നു. റോഡില്‍ വാഹനങ്ങള്‍ തീരെ കുറവ്. എവിടെയും പോലീസ്. എങ്ങനെ ഒക്കെയോ താമസ സ്ഥലത്തെത്തി. വീട്ടില്‍ പാചകം ചെയ്യാത്തതിനാല്‍ ഭക്ഷണത്തിന് ഹോട്ടല്‍ ആയിരുന്നു ആശ്രയം. അന്ന് ഒറ്റ ഹോട്ടലും പ്രവര്‍ത്തിച്ചില്ല. ഒരു പെട്ടിക്കട എങ്കിലും തുറന്നിട്ടുണ്ടാവും എന്ന പ്രതീക്ഷയില്‍ കുറെ നടന്നു നോക്കിയെങ്കിലും ഒരു രക്ഷയുമുണ്ടായില്ല. രാത്രി ഒന്‍പതു മണിയായപ്പോ എവിടെ നിന്നോ ഒരു പാക്കറ്റ് ബ്രെഡ്‌ സംഘടിപ്പിച്ചു കൊണ്ട് കൂട്ടുകാരന്‍ എത്തി. ഞങ്ങള്‍ നാല് പേര്‍ അന്നൊരു ദിവസം കഴിച്ചു കൂട്ടിയത് ആ ഒരു പാക്കറ്റ് ബ്രെഡ്‌ കൊണ്ട്.

പിന്നെയും ഒരു ദിവസം കൂടി സംഘര്‍ഷം തുടര്‍ന്നു. അടുത്ത ദിവസം ഓഫീസിലേക്കുള്ള യാത്രയിലെ ദ്രിശ്യങ്ങള്‍ യുദ്ധം കഴിഞ്ഞ പടനിലം പോലെ ആയിരുന്നു. ഇന്റര്‍ മീഡിയേറ്റ്‌ റിംഗ് റോഡിലെയും , എയര്‍പോര്‍ട്ട് റോഡിലും ഒക്കെ തലയുയര്‍ത്തി നിന്ന വന്‍ ഐടി കണ്ണാടി കെട്ടിടങ്ങള്‍ , ചില്ലൊക്കെ അപ്പാടെ തകര്‍ന്നു കിടക്കുന്നു. റോഡില്‍ അവിടെ എവിടെ ഒക്കെ വാഹനങ്ങള്‍ കത്തി കരിഞ്ഞ നിലയില്‍. റോഡില്‍ പലയിടത്തും നിറയെ കല്ലും , കുപ്പിച്ചില്ലും , ചെരുപ്പും ഒക്കെ.

ഇവിടുത്തുകാര്‍ക്ക് മരണവും ഒരു ആഘോഷം ആണ്. കണ്ണില്‍ കാണുന്നതെല്ലാം നശിപ്പിക്കുവാനുള്ള അനുവാദം ലഭിച്ച പോലെ അവരത് ആഘോഷിക്കും. ആരോ എവിടെയോ മരിച്ചതിനു ശിക്ഷ അനുഭവിക്കുന്നത് ഒന്നും അറിയാതെ മര്യാദയ്ക്ക് സ്വന്തം കാര്യം നോക്കി ജീവിക്കുന്നവര്‍. മരിച്ച വ്യക്തിയോടുള്ള സ്നേഹം ആണ് ഈ സംഹാര ത്രിഷ്ണക്ക് പിന്നില്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനെ എങ്കില്‍ ഏറ്റവും കൂടുതല്‍ ദുഖം ഉണ്ടാവേണ്ടത് സ്വന്തം അച്ഛനോ അമ്മയോ മരിക്കുമ്പോഴല്ലേ? അപ്പൊ ആരും ഒന്നും നശിപ്പിച്ചു വിഷമം തീര്‍ത്തത് കാണുന്നില്ല.
അപ്പൊ പിന്നെ ഇത്?

എത്രയോ പേര്‍ മനസ്സ് നൊന്തു പ്രാകിയിട്ടുണ്ടാവും. "നാശം...ഇയാള്‍ ആയുസെത്തി മരിച്ചതിനു ബാക്കിയുള്ളവര്‍ക്ക് കഷ്ടപ്പാട്..."
അന്യന്റെ മുതലും പൊതുമുതലും നശിപ്പിച്ചു ആരോടെന്നില്ലാതെ പ്രതികാരം തീര്‍ത്തു സംതൃപ്തി അടയുന്നവര്‍ അറിയുന്നില്ല, ഇങ്ങനെ അവര്‍ തങ്ങളുടെ പ്രവര്‍ത്തിയിലൂടെ മരിച്ച വ്യക്തിയുടെ പേരിനു തീരാ കളങ്കം വരുത്തി വയ്ക്കുകയാണെന്ന്. ഒരു തവണയെങ്കിലും ഇങ്ങനെ അക്രമം അഴിച്ചു വിടുന്നവര്‍ക്ക് തക്ക ശിക്ഷ നല്‍കി മാതൃക കാണിക്കാന്‍ ഒരു സര്‍ക്കാര്‍ തയ്യാറായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോവുന്നു. പക്ഷെ സഹതാപ തരംഗത്തിലും അത് വഴി കൂടുതല്‍ കിട്ടുന്ന വോട്ടുകളിലും കണ്ണ് വച്ച് രാഷ്ടീയ പാര്‍ടികളും ഈ 'പ്രകടനങ്ങളെ' പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നു.

ആന്ധ്രയില്‍ വൈ.എസ്.ആര്‍ മരിച്ചപ്പോള്‍ ഈ വില കുറഞ്ഞ രാഷ്ട്രീയം ഒരിക്കല്‍ കൂടി നാം കണ്ടതാണ്. അന്ന് ആ സംസ്ഥാനത്ത് നടന്ന മരണങ്ങളുടെ മിക്കതിന്റെയും കാരണം മുഖ്യമന്ത്രിയുടെ അപകട മരണത്തിലുള്ള നടുക്കം എന്ന് കൊട്ടി ഘോഷിക്കപ്പെട്ടു. അത് ഏറ്റു പാടാന്‍ മീഡിയകളും മത്സരിച്ചു.
മരണങ്ങള്‍ 'ഇങ്ങനെ കൊണ്ടാടുന്നതില്‍' കര്‍ണാടകയുടെ ഒപ്പമോ അതിലോരുപടി മുന്നിലോ ആവും നമ്മുടെ മറു അയല്‍ക്കാരായ തമിഴ് നാടിന്‍റെയും ആന്ധ്രയുടെയും ഒക്കെ സ്ഥാനം.

അത് കൊണ്ട് ഒക്കെ തന്നെ ഇപ്പോഴും തമിഴ്, തെലുഗ് ചലച്ചിത്ര വേദികളില്‍ നിറഞ്ഞു നില്‍ക്കുന്ന മഹാന്മാരെ ഓര്‍ക്കുമ്പോള്‍ ഈ അവസരത്തില്‍ പേടി തോനുന്നു. ഇനി എന്തൊക്കെ നാശ നഷ്ടങ്ങള്‍ അവര്‍ ഓരോരുത്തരുടെ പേരിലും കാണാന്‍ ഇരിക്കുന്നു. മരണം ആഘോഷിക്കാന്‍ ഒരുങ്ങി ഇറങ്ങുന്നവര്‍ക്ക് വകതിരിവ് കൊടുക്കണേ... അവരുടെ കുട്ടികളുടെയും മാതാപിതാക്കളുടെയും മുഖം എങ്കിലും അന്യന്റെ മുതല്‍ തീ വയ്ക്കുമ്പോള്‍ അവരുടെ ഓര്‍മ്മയില്‍ വരണേ ... എന്നൊക്കെ പ്രാര്‍തിക്കുവാന്‍ മാത്രം കഴിയും.

നമ്മുടെ നാട്ടില്‍ ഇങ്ങനെ ഒന്നും സംഭവിക്കില്ല എന്ന് പല മലയാളി സുഹൃത്തുക്കളും അഭിമാനത്തോടെ പല തവണ പറഞ്ഞു കേട്ടു. പക്ഷെ ഒന്ന് ചോദിച്ചോട്ടെ....?
അങ്ങനെ അഭിമാനിക്കാന്‍ നമുക്ക് എന്ത് അര്‍ഹതയാണ് ഉള്ളത് ?
കരുത്ത് തെളിയിക്കാനായി 'ജനക്ഷേമപരം' എന്ന ലേബലില്‍ പ്രതിപക്ഷവും മറ്റു ഞാഞ്ഞൂല്‍ പാര്‍ട്ടികളും ഒക്കെ കൂടി കേരളത്തില്‍ ഒരു വര്‍ഷം നടത്തുന്ന ഹര്താലുകളില്‍ തീ വെച്ചും, കല്ലെറിഞ്ഞും നശിപ്പിക്കുന്ന വാഹനങ്ങള്‍ എത്ര?
പരിക്ക് പറ്റി ആശുപത്രിയില്‍ ആവുന്ന നിരപരാധികള്‍ എത്ര?
നഷ്ടപെടുന്ന പ്രവര്‍ത്തി ദിവസങ്ങളും അത് വഴി ഉണ്ടാകുന്ന വിഭവ ശേഷി നഷ്ടവും എത്ര?
ഒരു ഹര്‍ത്താല്‍ എങ്കിലും അത് നടത്തി പ്രഖ്യാപിത ലക്‌ഷ്യം സാധിച്ചതായി അനുഭവമുണ്ടോ?..ആര്‍ക്കെങ്കിലും...?
ജന ക്ഷേമ പരം എന്ന് പറഞ്ഞു , ജനങ്ങളുടെ നികുതി പണം കൊണ്ട് നിര്‍മിച്ച പൊതു മുതല്‍ നശിപ്പിച്ചിട്ടു എന്ത് സേവനമാണ് അവരിവിടെ നടത്തുന്നത്? സ്വന്തം ശക്തി തെളിയിക്കുന്നു എന്നല്ലാതെ?

അത് കൊണ്ട് ഒന്നോര്‍ത്താല്‍ നമ്മുടെ അയല്‍ സംസ്ഥാനങ്ങള്‍ തന്നെ ഭേദം . വല്ലപ്പോഴും ഒരിക്കല്‍ ആരെങ്കിലും ഇങ്ങനെ മരിക്കുംപോഴാനല്ലോ അവര്‍ക്ക് ഭ്രാന്തു പിടിക്കുന്നത്‌.
നമ്മുടെ നാട്ടില്‍ ചങ്ങലയ്ക്ക് തന്നെ അല്ലെ ഭ്രാന്ത് ?

(നമ്മുടെ ബൂലോകത്തിനു വേണ്ടി എഴുതിയത് )


ആംബുലന്‍സിലെ ക്യാന്‍വാസിംഗ്

ലപ്പോഴും ഒരു വിലപ്പെട്ട ജീവന്‍ തങ്ങളുടെ മനോധൈര്യവും നിശ്ചയദാര്‍ഡ്യവും കൊണ്ട് , നഷ്ട്ടപെടാതെ തിരിച്ചു പിടിക്കുന്നവരാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍. അത് കൊണ്ട് തന്നെ, ഒരര്‍ത്ഥത്തില്‍ ഡോക്ടറോളം തന്നെ ബഹുമാനം അര്‍ഹിക്കുന്നു എന്നും പറയാം.പ്രതിഫലം ആഗ്രഹിക്കാതെ അഹോരാത്രം കര്‍മ്മ നിരതരാവുന്ന ആംബുലന്‍സ് ഡ്രെവര്‍മാരോടും , സന്നദ്ധ സംഘടനകളോടും, ആതുരാലയങ്ങളോടും തികഞ്ഞ ബഹുമാനം മാത്രമേ മനസ്സിലുള്ളൂ. പക്ഷെ നഷ്ട്ടപെടാന്‍ തുടങ്ങുന്ന ഒരു ജീവനെ വെച്ച് വിലപേശുന്ന ഹീനമായ ബിസ്സിനസ്സിലെ പ്രധാന കണ്ണികളായി ചിലയിടങ്ങളില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ മാറുമ്പോള്‍ പകച്ചു നില്‍ക്കാനെ കഴിയുന്നുള്ളൂ.കാശിനു വേണ്ടി മനുഷ്യന്‍ എന്തോക്കെ ചെയ്യുന്നു എന്നോര്‍ത്ത്.

കുറച്ചു നാള്‍ മുന്‍പ് ഇവിടെ ബാങ്ങ്ലൂരില്‍ നടന്ന ഒരു സംഭവം ഇവിടെ ഒന്ന് സൂചിപ്പിക്കുന്നു. ഒരു മലയാളി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ബൈക്ക് അപകടത്തില്‍ പരിക്ക് പറ്റി ബന്ഗ്ലൂരിലുള്ള ഒരു നഴ്സിംഗ് ഹോമില്‍ അടിയന്തിരമായി പ്രവേശിപ്പിക്കപ്പെട്ടു. നില അതീവ ഗുരുതരമായതിനാല്‍ അവിടുത്തെ സൌകര്യങ്ങള്‍ അപര്യാപ്തം എന്ന് മനസ്സിലാക്കിയ ഡോക്ടര്‍മാര്‍ അയാളെ വോക്കാര്‍ഡ് ആശുപത്രിയിലേക്ക് എത്രയും വേഗം എത്തിക്കുവാനായി റഫര്‍ ചെയ്തു. അപകടാവസ്ഥയിലുള്ള വ്യക്തിയെയും ഭാര്യയെയും , ഭാര്യ പിതാവിനെയും കയറ്റി ആംബുലന്‍സ് എത്രയും പെട്ടെന്ന് 'വോക്കാര്‍ഡ്' ലക്ഷ്യമാക്കി കുതിച്ചു.

"വോക്കാര്‍ഡ് ഇല്‍ കൊണ്ട് പോയാല്‍ രക്ഷപെടുന്ന കാര്യം സംശയമാണ്. അവിടെ ഞാന്‍ കഴിഞ്ഞ ദിവസം ഇത് പോലെ തന്നെ കൊണ്ടാക്കിയ ആള്‍ മരിച്ചു പോവുകയാണ് ചെയ്തത്. അവിടുത്തെ എമര്‍ജന്‍സി വിഭാഗം അത്ര മെച്ചമല്ല. നമുക്ക് 'xxxxxx' ഹോസ്പിറ്റലിലെക്ക് കൊണ്ട് പോയാലോ. ഇനി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ അവര്‍ക്കേ കഴിയു...നിങ്ങളുടെ വിഷമം കണ്ടു പറയുന്നതാണ്"

ആകെ തകര്‍ന്നു എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുന്ന ഭാര്യാ പിതാവിനോട് ആംബുലന്‍സ് ഡ്രൈവറിന്റെ ഉപദേശം. മരുമകന്റെ ജീവന്‍ എപ്പോ വേണമെങ്കിലും നഷ്ടപെടാം എന്ന അവസ്ഥയില്‍ ഇരിക്കെ ആലോചിക്കുവാന്‍ നിമിഷങ്ങള്‍ പോലും കയ്യിലില്ലാത്ത ആ സാധുവിന്‌ ആംബുലന്‍സ് ഡ്രൈവര്‍ പറയുന്നത് കേള്‍ക്കുകയല്ലാതെ എന്ത് ചെയ്യാന്‍.

വണ്ടി അടുത്ത ജംഗ്ഷനില്‍ നിന്നും തിരിഞ്ഞു നേരെ 'xxxxx' ഹോസ്പിറ്റലിലെക്ക്. ഡ്രൈവര്‍ വിളിച്ചു പറഞ്ഞു അവിടെ എമര്‍ജന്‍സി ശരിയാക്കി വെക്കുന്നു. എത്തി അധികം താമസിയാതെ രോഗി വെന്റിലേറ്ററിലേക്ക് പ്രവേശിപ്പിക്കപ്പെട്ടു. രണ്ടു ദിവസത്തെ ചിലവും, ശസ്ത്രക്രിയകളും എല്ലാമായി അര ലക്ഷത്തില്‍ ഏറെ രൂപ ചിലവാക്കിയെന്കിലും രണ്ടു ദിവസത്തോളം പ്രാര്‍ഥനയോടെ കാത്തിരുന്നിട്ടും ഫലം ഉണ്ടായില്ല. ആ ചെറുപ്പക്കാരന്‍ ഉറ്റവരെയും ഉടയവരെയും വിട്ടു യാത്രയായി.

തങ്ങള്‍ക്കീ ഗതി വരുത്തിയ ദൈവത്തോട് തീരാത്ത പരാതിയും തോരാത്ത കണ്ണീരുമായി ആ വിധവ ബാക്കിയുള്ള തന്റെ ഇരുണ്ട ജീവിതത്തിലേക്ക് മടങ്ങി. പക്ഷെ , ശരിക്കും അവരുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ചത് വിധിയായിരുന്നോ ?

'വോക്കാര്‍ഡ് ' ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹോസ്പിറ്റലുകളില്‍ ഒന്നാണ്. അപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിക്ക് ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കാവുന്ന ബാന്ഗ്ലൂരിലെ ഹോസ്പിറ്റലുകളില്‍ ഒന്ന്. അവിടെ സമയത്ത് എത്തിച്ചിരുന്നു എങ്കില്‍ ആ ജീവന്‍ നഷ്ട്ടപെടില്ലായിരുന്നു. സമയത്ത് വോക്കാര്‍ഡ് ഇല്‍ എത്തിക്കുന്നതിന് പകരം ബന്ധുക്കളെ ക്യാന്‍വാസ്‌ ചെയ്തു ചികിത്സാ സൌകര്യങ്ങളോ ആവശ്യത്തിനു വിദഗ്ദ ഡോക്ടര്‍മാരോ ഒന്നും ഇല്ലാത്ത 'xxxxxx' ആശുപത്രിയില്‍ എത്തിച്ചതിനു ആംബുലന്‍സ് ഡ്രൈവറിനു കിട്ടിയ പ്രതിഫലം രണ്ടായിരം രൂപ. ആംബുലന്‍സ് ഡ്രെവര്‍മാരുമായി കരാറുണ്ടാക്കുകയും അത് വഴി ഹോസ്പിറ്റലിനു ബിസിനെസ്സ്‌ ഉണ്ടാക്കുകയും ചെയ്യുന്ന മാനേജര്‍ക്ക് ബില്‍ തുകയുടെ പതിനഞ്ചു ശതമാനം കമ്മിഷന്‍. അങ്ങനെ ആ ജീവന്റെ വിലയില്‍ നിന്നും എല്ലാവരും തങ്ങളുടെ വിഹിതം വീതിച്ചെടുത്തു.

ബന്ഗ്ലൂരില്‍ ഇത് പോലെ ചെറുകിട ഹോസ്പിറ്റല്‍ ബിസ്സിനസ്സ്‌ കേന്ദ്രങ്ങള്‍ ഒരുപാടുണ്ട്. മറ്റു നഗരങ്ങളിലെ സ്ഥിതിയും വിത്യസ്തമാവില്ല എന്ന് തോനുന്നു. മണിപ്പാലിലെക്കും , ജയദേവയിലെക്കും, വിക്ടോറിയയിലേക്കും , വോക്കാര്‍ഡ് ഇലെക്കും , നിമ്ഹാന്സിലെക്കും ഒക്കെ റഫര്‍ ചെയ്യുന്ന കേസുകള്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വഴി കാന്‍വാസ്‌ ചെയ്തു അവര്‍ രോഗിയെ ' തട്ടിയെടുക്കുന്നു'. കാക്കതൊള്ളായിരം ടെസ്റ്റും നടത്തി ബില്‍ 'അറുത്തു' വാങ്ങുന്നു. നല്ല ചികിത്സ ലഭിച്ചാല്‍ ഭാഗ്യം എന്ന് പറയാം.

മനുഷ്യ ജീവന്റെ കാവല്‍ക്കാര്‍ ആകെണ്ടവര്‍ തന്നെ അതിനെ കച്ചവടച്ചരക്കാക്കുമ്പോള്‍ , ബില്‍ തുകയില്‍ നിന്നും ജീവന്റെ വില ശതമാനക്കണക്കില്‍ വീതിച്ച്ചെടുക്കുമ്പോള്‍, നമ്മുടെ ഒക്കെ ജീവന് ആകെ തുണ ദൈവം മാത്രം.

(നമ്മുടെ ബൂലോകത്തിനു വേണ്ടി എഴുതിയത് )

പ്രഹസനമാകുന്ന സമരങ്ങള്‍

മരങ്ങള്‍ കേരള മണ്ണിന്റെ ചരിത്രത്തില്‍ പുതുമയല്ല. പഴശ്ശിയുടെ രക്ത രൂക്ഷിതമായ പോരാട്ടങ്ങള്‍ മുതല്‍ സത്യവും അഹിംസയും മാത്രം ആയുധമാക്കിയുള്ള ഗാന്ധിയന്‍ സ്വാതന്ത്ര പോരാട്ടങ്ങള്‍ വരെ കണ്ടതാണ് ഈ നാട്. പല സമരങ്ങളും ഇന്നും അഭിമാനതോടെയെ നമുക്ക് ഓര്‍ക്കുവാന്‍ കഴിയു. ഇന്നും അവകാശങ്ങള്‍ക്ക് വേണ്ടി ധീരതയോടെ പോരാടുന്ന യുവജനങ്ങളെയും, സ്ത്രീകളെയും ഒക്കെ പത്രവാര്‍ത്തയിലും ടിവിയിലും കാണുമ്പോള്‍ മനസ്സ് കൊണ്ടെങ്കിലും അവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുവാന്‍ തോന്നാറും ഉണ്ട്.

പക്ഷെ സാമൂഹിക നന്മയ്ക്ക് വേണ്ടി നാം എടുത്തുപയോഗിച്ചു ശീലിച്ച ധര്‍ണ്ണയും, നിരാഹാരവും പോലെയുള്ള ആഹിംസയിലൂന്നിയുള്ള സമര മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും സാമ്പത്തിക നേട്ടത്തിനും പകരം വീട്ടലിനും ഉള്ള ആയുധമാക്കി മാറ്റപ്പെടുമ്പോള്‍, ലോകശ്രദ്ധയും , ആദരവും പിടിച്ചു പറ്റിയ ഭാരതത്തിന്റെ ഈ സ്വന്തം സമരായുധത്തിന്ടെ പ്രശസ്തിക്കും മൂര്‍ച്ചയ്ക്കും കളന്കമേല്ക്കുകയാണ്.
തങ്ങളിവിടെ ഉണ്ടെന്നു കാണിക്കാനും, സംഘബലം എത്രയുണ്ടെന്ന് സ്വയം ഒന്ന് ബോധ്യപ്പെടാനും, ചിലര്‍ക്കൊക്കെ നേതാവ് ചമഞ്ഞു അതിന്റെ ലഹരി ഒന്ന് ആസ്വദിക്കാനും വേണ്ടി പല ഈര്‍ക്കിലി സംഘടനകളും പലപ്പോഴും ധര്‍ണകള്‍ നടത്തുമ്പോള്‍ നാട്ടിലെ കുട്ടി ക്ലബ്ബുകള്‍ നടത്തുന്ന ലോക്കല്‍ നാടകങ്ങളുടെ ലാഘവമേ നാട്ടുകാര്‍ അതിനു കൊടുക്കാറുള്ളൂ പലപ്പോഴും.
ന്യായമായ കാരണങ്ങള്‍ക്ക് വേണ്ടി നടത്തപ്പെടുന്ന സമരങ്ങള്‍ പോലും ഇതുമൂലം ജനശ്രദ്ധയില്‍ നിന്നും അകന്നു പോവുന്നു. എന്തും സഹിച്ചും, ക്ഷമിച്ചും , ഒട്ടൊക്കെ നര്‍മ്മ ബോധത്തോടെ വീക്ഷിച്ചും ശീലിച്ച മലയാളി ഇപ്പൊ ഇതും അവന്റെ നിത്യജീവിതത്തിലെ ഒരു പതിവ് കാഴ്ചയായി കണ്ടു പഠിച്ചിരിക്കുന്നു.

കേവലം ശക്തി പ്രകടനങ്ങള്‍ക്ക് അപ്പുറം ലക്ഷങ്ങള്‍ മറിയുന്ന കോര്‍പ്പറേറ്റ് ബിസിനസ്‌ ആണ് ചിലര്‍ക്ക് ഈ ധര്‍ണ്ണകള്‍ എന്ന് പറഞ്ഞാല്‍ നിങ്ങളില്‍ പലര്‍ക്കും ഇതറിയാമെന്കിലും കുറെ പേര്‍ക്കെങ്കിലും പുതിയ അറിവ് തന്നെ ആവും. കേട്ടറിഞ്ഞ ഒരു സംഭവം പറയട്ടെ .

കോഴിക്കോട് ജില്ലയിലെ ഒരു ആരാധനാലയവും അതിനു അടുത്തായി പുതിയതായി തുറന്ന ബാര്‍ അറ്റാച്ട് ഹോട്ടലും ആണ് ലൊക്കേഷന്‍. എറണാകുളത്തുള്ള പ്രമുഖരായ രണ്ടു വ്യവസായികളുടെതാണ് പുതിയ ഹോട്ടല്‍ . കോടികള്‍ ഇതിനകം നിക്ഷേപിക്കപെട്ടു കഴിഞ്ഞ സംരംഭം. ആരാധനാലയത്തിന്റെ കവാടത്തിനു നൂറു മീറ്ററിലേറെ അകലെയായി ഹൈവേ സൈഡില്‍ സര്‍ക്കാരിന്‍റെ എല്ലാ മാനദന്ടങളും പാലിച്ചു കൊണ്ട് വന്ന ഹോട്ടലിനു ബാര്‍ ലൈസന്‍സ് ലഭിക്കുന്നതിനു തടസ്സം ഏതും ഇല്ലായിരുന്നു. പക്ഷെ ഇതൊരു ചാകരയ്ക്കുള്ള അവസരമായി പലരും കണ്ടെത്തി.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആരാധനാലയത്തിന് ഹോട്ടലിനു അടുത്തേക്ക് തുറക്കുന്ന ഒരു പുതിയ കവാടം ഉണ്ടായി. ആരാധനാലയത്തില്‍ നിന്ന് ഇറങ്ങുന്നവര്‍ക്ക് അസൌകര്യമാണ് പുതിയ ഹോട്ടല്‍ എന്ന് വാദിക്കാന്‍ ഇനി വേറെ കാരണം വേണ്ടല്ലോ. തുടര്‍ന്ന് സമരമുറകള്‍ ആരംഭിച്ചു. ഹോട്ടലില്‍ നിന്ന് ഇറങ്ങുന്നവരെ കയ്യേറ്റം ചെയ്യുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു തുടങ്ങിയ സമരങ്ങള്‍ അടുത്ത മാസം ഹോട്ടലിനു മുന്നില്‍ ധര്‍ണയ്ക്ക് ആഹ്വാനം ചെയ്യുന്നിടത്ത് എത്തി . സമരം മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ആവുമ്പോള്‍ വലിയൊരു വിഭാഗം ധര്‍ണ്ണക്കാരുടെ പിറകില്‍ അണിനിരക്കും എന്ന് വ്യക്തമാണല്ലോ. കോടികള്‍ മുതല്‍ മുടക്കിയ സംരംഭം അടച്ചു പൂട്ടേണ്ടി വന്നാല്‍ ഉണ്ടാകുന്ന ഭീമമായ നഷ്ടം വ്യവസായികളുടെ ഉറക്കം കെടുത്തി.

അപ്പോഴാണ്‌ ഒത്തു തീര്‍പ്പ് സമവാക്യങ്ങളുമായി സമരത്തിന്‍റെ അണിയറ പ്രവര്‍ത്തകരുടെ രംഗപ്രവേശം. ഒരു പ്രശ്നങ്ങളുമില്ലാതെ സമരം അവസാനിപ്പിക്കുന്നതിനും, ഇനി മേലില്‍ മത സംഘടനകളില്‍ നിന്ന് ഒരു വിധത്തില്‍ എതിര്‍പ്പും ഉണ്ടാകില്ലെന്ന് എഴുതി ഒപ്പിട്ടു കൊടുക്കുന്നതിനും പ്രതിഫലമായി നിശ്ചയിച്ച തുക കാല്‍ കോടിയോളം . ആറു കോടിയോളം രൂപയുടെ നഷ്ടം മുന്നില്‍ കണ്ട വ്യവസായികള്‍ക്ക് സമ്മതിക്കാതെ വേറെ തരമില്ലല്ലോ.
ബാക്കി കഥകള്‍ വെറുതെയെങ്കിലും വാര്‍ത്തകള്‍ വായിച്ചു ശീലിച്ചവര്‍ക്ക് ഊഹിക്കാവുന്നതെ ഉള്ളു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും, തങ്ങളുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനുമായി ധര്‍ണ്ണ പറഞ്ഞ ദിവസം തന്നെ നടക്കും. നേതാക്കള്‍ ഘോര ഘോരം പ്രസംഗിക്കും. പിന്നണിയില്‍ ഒരുപാട് മുദ്രാവാക്യം വിളി ഉയരും. പിന്നെ ഏതാനം ദിവസങ്ങള്‍ കൊണ്ട് എല്ലാം നേര്‍ത്തു നേര്‍ത്തു ഇല്ലാതാകും. ഹോട്ടല്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. നഷ്ടം ആര്‍ക്കുമില്ല. കലക്കവെള്ളത്തില്‍ പിടിച്ച കാല്‍ കോടിയുടെ മീനുമായി നേതാക്കള്‍ അടുത്ത ധര്‍ണ്ണ എവിടെ വേണമെന്ന് ആലോചിച്ചു തുടങ്ങും. ഞാനും നിങ്ങളും ഉള്‍പ്പെടുന്ന കേരളത്തിലെ പൊതു ജനം വിഡ്ഢി എന്ന് വീണ്ടും അടിവരയിട്ടു കൊണ്ട്.

സത്യത്തിനും നീതിയ്ക്കും വേണ്ടിയുള്ള സമരമാര്‍ഗ്ഗങ്ങള്‍ ഒരു ന്യുനപക്ഷം സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി വിനിയോഗിക്കുന്നത് കാണുമ്പോള്‍ വേദന തോനുന്നു. മതങ്ങളും ആരാധനാലയങ്ങളും ചിലപ്പോഴെങ്കിലും ഇത്തരക്കാര്‍ക്ക് ധനസമ്പാദനത്തിനുള്ള അക്ഷയപാത്രങ്ങളായി മാറുന്നത് കാണുമ്പോള്‍ ഒരു സംശയം മനസ്സില്‍ തോന്നിപോകുന്നു .
ദൈവത്തിന്‍റെ സ്വന്തം നാട് എന്നാല്‍ ദൈവത്തെ കൂട്ടുപിടിച്ചാല്‍ എന്തും ചെയ്യാന്‍ കഴിയുന്ന നാട് എന്നാണോ അര്‍ത്ഥം?

(നമ്മുടെ ബൂലോകത്തിനു വേണ്ടി എഴുതിയത് )

പരിധി വിടുന്ന തരികിടകള്‍

ഴിഞ്ഞ ദിവസം ഒരു പ്രമുഖ മലയാളം ചാനലിലെ പരിപാടി കണ്ടിരുന്നതാണ് ഇത് എഴുതാന്‍ പ്രചോദനം.ആട്ടോ ഓടിച്ചു വരുന്ന റിക്ഷാ ക്കാരന് നേരെ അല്പം വിജനമായ ഒരിടത്ത് വെച്ച് തീവ്രവാദികള്‍ എന്ന് തോന്നിക്കുന്ന കുറെ പേര്‍ ചുറ്റും ചാടി വീഴുന്നു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ പകച്ചു പോയ ആ സാധു രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും നടക്കുന്നില്ല. തുടര്‍ന്ന് കുറെ നേരം ആ പാവത്തിന് നേരെ കടുത്ത മാനസിക പീഡനം.
കരഞ്ഞു കാലു പിടിക്കുന്ന ആ മനുഷ്യന്റെ ക്ലോസ് അപ്പ്‌ ദ്രിശ്യങ്ങള്‍. ഒടുവില്‍ ഇനി പേടിച്ചാല്‍ അയാള്‍ക്ക്‌ അറ്റാക്ക്‌ വരും എന്ന് തോനുന്ന അവസ്ഥ എത്തിയപ്പോള്‍ തീവ്രവാദികളുടെ മുഖ ഭാവം മാറി. എവിടെയും പൊട്ടിച്ചിരികള്‍. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന വിധത്തില്‍ എത്തിയ ആ പാവത്തിനെ ക്യാമറ കാട്ടി കൊടുത്തു പൊട്ടിച്ചിരിക്കുന്നു. ചമ്മിയ അദ്ധേഹത്തിന്റെ മുഖം വീണ്ടും ക്ലോസ് അപ്പ്‌. ഒടുവില്‍ ആര്‍ക്കും വേണ്ടാത്ത കുറെ സോപ്പ് കവറുകളും വേറെയും കുറെ ചപ്പു ചവറുകളും സമ്മാനം എന്ന പേരില്‍ ആ പാവത്തിന് കൂലിയായി കൊടുത്തു സംഘം അടുത്ത സാധുവിനെ തേടി അടുത്ത ലോക്കെഷനിലേക്ക് .

സത്യത്തില്‍ ക്ഷമയുടെ എല്ലാ പരിധികളും വിട്ടിരുന്നു കണ്ടു തീര്ന്നപോഴേക്കും. ആരോടെന്നില്ലാത്ത ദേഷ്യം. ഏഴെട്ടു വര്‍ഷങ്ങളായി ഈ പരിപാടിയുടെ പല വകഭേദന്ഗള്‍ പല ചാനലുകളായി നമ്മള്‍ കണ്ടു കൊണ്ടേ ഇരിക്കുന്നു. ആദ്യമൊക്കെ കേവലം ചെറു ചിരി മാത്രം സമ്മാനിക്കുന്ന ആര്‍ക്കും അധികം നോവാത്ത ചെറു തമാശകള്‍ ആയിരുന്നു എങ്കില്‍ ഇന്ന് ഹൊറര്‍ ആക്ഷന്‍ സിനിമകളെ വെല്ലുന്ന പുതുമകളാണ് ഈ തട്ടിപ്പിന്. 'ഇര'യെയും പ്രേക്ഷകനെയും ഒരുപോലെ മുള്‍മുനയില്‍ നിര്‍ത്തുന്ന ക്രൂരതയുടെ പുതിയ പരീക്ഷണങ്ങള്‍. ഈ പരിപാടിയുടെ പ്രേക്ഷകരായ സുഹൃത്തുക്കളൊടും ഇത്തരം പരിപാടികളുടെ അണിയറ പ്രവര്‍ത്തകരോടും ഒന്ന് ചോദിക്കട്ടെ?
ഒരു സഹജീവിയുടെ പ്രാണ വേദന കണ്ടു പൊട്ടിച്ചിരിച്ചു കൊണ്ട് ഇരിക്കാന്‍ മാത്രം അധപതിച്ചുവോ മലയാളി സമൂഹം?

സമ്മാനം എന്ന പേരില്‍ വിഡ്ഡിയായതിനു കൂലിയായി നിങ്ങള്‍ വെച്ച് നീട്ടുന്ന സോപ്പ് കവറുകള്‍ ആണോ ആ മനുഷ്യന്റെ ആത്മാഭിമാനത്തിന് നിങ്ങള്‍ ഇട്ടിരിക്കുന്ന വില?

ഒരിക്കല്‍ ഇതുപോലെ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ചാനലുകളിലൂടെ ഭീരുവും വിഡ്ഢിയും ആയി ചിത്രീകരിക്കപെടുകയും ചെയ്യുന്ന പാവം മനുഷ്യര്‍ ഈ പ്രകടനത്തിന് ശേഷം എത്ര മാത്രം കളിയാക്കലുകള്‍ , മാനസിക പീഡനം, ഒക്കെ സഹിച്ചിട്ടുണ്ടാവും എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?

ഓരോ വ്യക്തിക്കും സ്വയം ഒരു ബഹുമാനം ഉണ്ടാവും. അത് മറ്റുള്ളവരുടെ മനസ്സിലും ഉണ്ടാവണം എന്നും അയാള്‍ ആഗ്രഹിക്കും.ഈ ആത്മവിശ്വാസതിനും ബഹുമാനത്തിനും അല്ലെ കത്തി വെയ്ക്കപെടുന്നത് ?

രോഗിയായ ഒരാള്‍ക്ക്‌ പേടിച്ചു എന്തെങ്കിലും സംഭവിച്ചു പോയാല്‍ അയാളുടെ കുടുംബത്തോട് എന്ത് സമാധാനം പറഞ്ഞാല്‍ മതിയാവും?

ഇനി പ്രസക്തമായ ഒരു ചോദ്യം കൂടെ...
ഒരിക്കല്‍ ഈ തട്ടിപ്പിന് വിധേയനായ ഒരു വ്യക്തി നാളെ ഒരാള്‍ ശരിക്ക് അപകടത്തില്‍ പെട്ട് കിടക്കുന്നത് കണ്ടാലും, മനസ്സുന്ടെന്കിലും തിരിഞ്ഞു നോക്കുമോ?
പച്ച വെള്ളത്തില്‍ വീണ പൂച്ച ചൂട് വെള്ളം കണ്ടാല്‍ അറയ്ക്കും എന്നല്ലേ..

വിനോദവും വിജ്ഞാനവും സമാസമം പകര്‍ന്ന്, പോലീസിന്റെ പണി കൂടെ ഏറ്റെടുത്ത് ദൈവത്തിന്റെ സ്വന്തം നാടിനെ ശുദ്ധീകരിക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുന്ന ദ്രിശ്യ മാധ്യമങ്ങളോട് അമര്‍ഷത്തോടെ ഒരു വാക്ക്... ഇത്തരം ക്രൂരതയ്ക്ക് കൂട്ട് നില്‍ക്കാന്‍..ഇതുപോലെ ഉള്ള പരിപാടികള്‍ സംപ്രേഷണം ചെയ്യാന്‍ നിങ്ങള്ക്ക് ലജ്ജയില്ലേ...നിങ്ങളെ ഒക്കെ ചെയ്യേണ്ടത് തെരണ്ടി വാല് കൊണ്ട് പൊതു കവലയില്‍ കെട്ടി ഇട്ടു അടിക്കുക തന്നെ ആണ്...ഈ ക്രൂരതയ്ക്ക് കൂട്ട് നില്‍ക്കുന്നതിന്.

എന്‍റെ നാട്ടില്‍ എന്‍റെ മുന്നില്‍ ഇങ്ങനെ ഒരു സംഭവം കാണാന്‍ ഇടയായാല്‍..പ്രതികരിച്ചിരിക്കും..ഏറ്റവും രൂക്ഷമായി തന്നെ .ഇനി അതിന്റെ പേരില്‍ എത്ര കോടതി കയറി ഇറങ്ങേണ്ടി വന്നാലും .
ഇനി ഒരു ചോദ്യം ഈ ബൂലോകത്തോട്.
ഇതിനോടൊക്കെ പ്രതികരിക്കാന്‍ നമുക്ക് കഴിയുമോ...സംഘടിതമായി ??

(നമ്മുടെ ബൂലോകത്തിനു വേണ്ടി എഴുതിയത് )

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

സുഹൃത്തേ ,
താങ്കള്‍ സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യുന്ന വ്യക്തിയാണോ ? കുറഞ്ഞത് വര്‍ഷത്തില്‍ രണ്ടു തവണ എങ്കിലും? അപ്പൊ ട്രെയിനില്‍ നിന്ന് ചായ വാങ്ങി കുടിച്ചിട്ടും ഉണ്ടാവും അല്ലെ.. മലയാളിക്കു ചായകുടി ഇല്ലാതെ എന്ത് ട്രെയിന്‍ യാത്ര...അല്ലെ ? ആയിരം വാക്കുകള്‍ക്കു പകരം ആവും ഒരു ചിത്രം.അത് കൊണ്ട് ഇനി വളച്ചൊടിച്ചു നീട്ടുന്നില്ല ഇങ്ങോട്ട് നോക്കു. ഈ വാര്‍ത്തയിലും ചിത്രത്തിലും എത്ര മാത്രം സത്യം ഉണ്ട് എന്നെനിക്കറിയില്ല. പകര്‍ന്നു കിട്ടിയ വിവരം ആണ്.പലരും ഇതിനിടയ്ക്ക് കണ്ടിട്ടും ഉണ്ടാവും ഈ ചിത്രങ്ങള്‍ . പക്ഷെ കണ്ണില്‍ കാണുന്നത് വിശ്വസിക്കാതെ ഇരിക്കാന്‍ കഴിയില്ലല്ലോ.



ഇന്ത്യന്‍ റെയില്‍വേയുടെ കൊങ്കണ്‍ വഴി ഓടുന്ന ഒരു ജന ശതാബ്ദി എക്സ്പ്രസ്സില്‍ നിന്ന് എടുത്തതാണ് ഈ ചിത്രങ്ങള്‍ എന്നാണു അറിയുവാന്‍ കഴിഞ്ഞത്. ടോയിലെറ്റില്‍ ചൂടുവെള്ളം വരുന്ന പൈപ്പില്‍ നിന്ന് ആണത്രേ ഈ ചങ്ങാതി ചായക്ക് വെള്ളം ചേര്‍ക്കുന്നത്.ബാത്‌ ഹീറ്റര്‍ ഉപയോഗിച്ച് തിളപ്പികുകയും ചെയ്യാല്ലോ. ചെലവ് ചുരുക്കാന്‍ എന്തൊക്കെ വഴികള്‍.ഈ മാഷിന്റെ ഡ്രസ്സ്‌ കോഡില്‍ നിന്ന് അയാള്‍ റെയില്‍വേ ജീവനക്കാരന്‍ ആണെന്ന് അനുമാനിക്കേണ്ടി ഇരിക്കുന്നു .അപ്പൊ ഇനി റെയില്‍വേ തന്നെ ആവുമോ നിര്‍ദേശം നല്‍കിയത്, വെള്ളം ടോയിലെറ്റില്‍ നിന്ന് എടുക്കാന്‍ ?


ഇനി ഒന്ന് ചോദിക്കട്ടെ...ശശി തരൂര്‍ നമ്മെ കന്നാലി എന്ന് വിളിച്ചു എന്ന് പറഞ്ഞു മുദ്രാവാക്യം മുഴക്കിയവരോട്? ( ക്യാറ്റില്‍ ക്ലാസ്സിനു അങ്ങനെ ഒരു അര്‍ഥം ഉന്ടെന്നു ഈ നിമിഷം വരെയും ഞാന്‍ വിശ്വസിക്കുന്നില്ല.) നമ്മുടെ വീട്ടിലെ കന്നാലിക്ക് കാടി വെള്ളം കലക്കാന്‍ പോലും നാം ടോയിലെറ്റില്‍ നിന്ന് വെള്ളം ഉപയോഗിക്കുമോ? അപ്പൊ പിന്നെ നമ്മെ കന്നാലി എന്ന് വിളിച്ചാല്‍ പോലും അത് ഒരു അംഗീകാരം ആവില്ലേ..ഈ ചിത്രം കണ്ട ശേഷം എങ്കിലും പറയു ?

സസ്നേഹം
കണ്ണനുണ്ണി

പെട്രോള്‍ പമ്പിലെ തട്ടിപ്പ്

നിക്ക് പലതവണ ഇരയാകേണ്ടി വന്ന, ഇപ്പോഴും പലരും ഇരയായി കൊണ്ടിരിക്കുന്ന പെട്രോള്‍ പമ്പിലെ ഈ പകല്‍ കൊള്ളയെ പറ്റിയാവാം ഇത്തവണ. ബാങ്ങ്ലൂരില്‍ പൊതുവേ കണ്ടു വരുന്ന ഈ തട്ടിപ്പ് മറ്റു നഗരങ്ങളിലും, ചെറു ടൌണുകളിലും എത്ര കണ്ടു വ്യാപകം എന്നറിയില്ല. പക്ഷെ കേട്ടിട്ടില്ലേ ..

Innovative ideas will spread like a wind

അത് കൊണ്ട് തന്നെ തട്ടിപ്പിന്റെ ഈ പുതിയ മുഖം എവിടെയും എത്തിയിട്ടുണ്ടാവം.. എന്തായാലും കാര്യത്തിലേക്ക് കടക്കാം. ഇരുചക്ര വാഹനക്കാരെക്കാള്‍ ഉപരി കാര്‍ ഉപയോഗിക്കുന്നവരെ ആണ് തട്ടിപ്പുകാര്‍ കൂടുതലായി നോട്ടമിടുന്നത്. ആഴ്ചയിലൊരിക്കല്‍ പമ്പില്‍ കയറി 500 /1000 രൂപയുടെ (ഉപയോഗത്തിന് അനുസരിച്ച്) പെട്രോള്‍ അടിക്കുന്നവരാവും മിക്കവരും. പമ്പിലെയ്ക്ക് കയറി ചെല്ലുമ്പോഴേ കൈകാട്ടിഅവരുടെ കൌണ്ടറിലേക്ക് നിങ്ങളെ വിളിക്കുന്നത്‌ നിങ്ങളോട് ഉള്ള സ്നേഹം കൊണ്ടോ ജോലിയോടുള്ള സേവന മനോഭാവം കൊണ്ടോ ആണെന്ന് കരുതി എങ്കില്‍ പലപ്പോഴും ആ ധാരണ തെറ്റാണ്.
നിങ്ങളില്‍ അവര്‍ പുതിയ ഇരയെ കാണുന്നു,അത് തന്നെ കാരണം (പലപ്പോഴും). .

കാര്‍ കൊണ്ട് കൌണ്ടറില്‍ കയറ്റിയാല്‍ മുന്‍പോട്ടു നീക്കിയിടുവാന്‍ അവര്‍ ആവശ്യപെടുന്നു. പരമാവധി മുന്‍പോട്ടു നീക്കുമ്പോള്‍ നിങ്ങള്ക്ക് മെഷീന്‍ reading കാണണമെങ്കില്‍ തിരിഞ്ഞു ചരിഞ്ഞു നോക്കേണ്ടി വരും. നിങ്ങള്‍ 500 ഇന് പെട്രോള്‍ എന്ന് പറയുന്ന്നു.
പെട്രോള്‍ അടിക്കുന്നയാല്‍ നിങ്ങളെ വിളിച്ചു 'സര്‍ , സീറോ റീസെറ്റ് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു മീറ്റര്‍ കാണിക്കും'. അതോടെ ഒരല്‍പം വിശ്വാസ്യത കൂടുതല്‍ തോന്നുമ്പോള്‍ നമ്മള്‍ പിന്നെ മീറ്ററില്‍ അലസമായെ ശ്രദിക്കുകയുള്ളു . അത് തന്നെ ആണ് അവര്‍ക്ക് വേണ്ടതും.
മെട്രോകളില്‍ ആണെങ്കില്‍ മിക്കവരും തുക പറഞ്ഞ ശേഷം ക്രെഡിറ്റ്‌ കാര്‍ഡ്‌ എടുക്കുന്ന തിരക്കിലാവും.ഈ സമയം മറ്റൊരു ജീവനക്കാരന്‍ അടുത്ത് വന്നു നിന്ന് ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ചാല്‍ ഉള്ള ആനുകൂല്യത്ത്തെയും മറ്റും പറ്റി പറഞ്ഞു നമ്മുടെ ശ്രദ്ധ തിരിക്കും.
അപ്പോള്‍ പെട്രോള്‍ അടിക്കുന്നായാല്‍,' സര്‍, കഴിഞ്ഞു' എന്ന് പറയും...നോക്കുമ്പോള്‍ 100 രൂപയ്ക്കെ അടിച്ചിട്ടുണ്ടാവൂ.
'ഞാന്‍ 100 അല്ല 500 ആണ് പറഞ്ഞത് എന്ന് നിങ്ങള്‍ സ്വാഭാവികമായും പറയും'
'സോറി സര്‍' പറഞ്ഞു കൊണ്ട് അയാള്‍ വീണ്ടും പെട്രോള്‍ അടിച്ചു തുടങ്ങും. ഈ സമയം മറ്റേ ജീവനക്കാരന്‍ നിങ്ങളുടെ കയില്‍ നിന്ന് കാര്‍ഡ്‌ വാങ്ങുന്ന തിരക്കിലാവും.
ബാക്കി 400 കൂടെ അടിക്കുന്നു. കാര്‍ഡ്‌ സ്വയ്പ്പ് ചെയ്തു ബില്‍ തരുന്നു. എല്ലാം ശുഭം..
പക്ഷെ പലപ്പോഴും ഇതിന്റെ ഇടയ്ക്ക് നിങ്ങള്‍ സുന്ദരമായി കബളിപ്പിക്കപ്പെട്ടു കഴിഞ്ഞിരിക്കാം. നടന്ന സംഭവങ്ങള്‍ ഒന്ന് കൂടെ ആലോചിച്ചു നോക്കു.
ആദ്യം സീറോ റീസെറ്റ് ചെയ്തു 100 അടിച്ച ജീവനക്കാരന്‍ ബാക്കി അടിക്കാന്‍ തുടങ്ങുമ്പോള്‍ നിങ്ങളുടെ അശ്രദ്ധ മുതലെടുത്ത്‌ വീണ്ടും സീറോ റീസെറ്റ് ചെയ്യില്ല. പകരം 100 ഇല്‍ നിന്ന് നിന്ന് അടിച്ചു തുടങ്ങുന്ന അയാള്‍ 400 ആവുമ്പോള്‍ നിര്‍ത്തുന്നു. നിങ്ങളുടെ മനസ്സിലെ കാല്ക്കുലേറ്ററില്‍ 100 + 400 = 500 എന്ന കൃത്യമായ കണക്കു വരുമെങ്കിലും ശരിക്ക് സംഭവിച്ചത്...
0 -100 (100) + 100 - 400 (300) = 400 രൂപയ്ക്കുള്ള പെട്രോള്‍ മാത്രമേ അടിച്ചിട്ടുള്ളൂ എന്നതാണ് .
ബാക്കി 100 രൂപ ഗോവിന്ദ.
എങ്ങനെയുണ്ട് പുതിയ hi-tech തട്ടിപ്പ്. ഇനി ഈ തട്ടിപ്പ് കണ്ടു പിടിച്ചു നിങ്ങള്‍ ഈ കണക്കു ഒന്ന് ചോദിച്ചു നോക്കു. സോറി സര്‍ തെറ്റ് പറ്റി എന്ന് പറഞ്ഞു ഒന്നും അറിയാത്തത് പോലെ പമ്പ്‌ ജീവനക്കാരന്‍ കൈ കഴുകും. തിരക്കുള്ള പമ്പുകളില്‍ ദിവസം ഒരു കുറഞ്ഞത് 300 കാറുകള്‍ക്ക് പെട്രോള്‍ അടിക്കുമ്പോള്‍ അമ്പതു പേരെ എങ്കിലും ഇങ്ങനെ പറ്റിക്കുനുണ്ടാകും. ആ ഒരു കൌണ്ടറില്‍ മാത്രം ഉള്ള അധിക പിരിവു കുറഞ്ഞത് 5000 രൂപ .
ഇനി ഒന്ന് ഓര്‍ത്തു നോക്ക്. കാറിന്‍റെ മൈലജ് പലപ്പോഴും വിത്യാസം വരുന്നു എന്ന് നിങ്ങള്ക്ക് തോന്നിയിട്ടുണ്ടോ? ഒരു ഇന്ത്യന്‍ മേട്രോയിലാണോ താങ്കള്‍ ജീവിക്കുന്നത്? എങ്കില്‍ പ്രിയ സുഹൃത്തേ നിങ്ങള്‍ സുന്ദരമായി കബളിപ്പിക്കപെട്ടിടുണ്ട്.
കുറെ ഏറെ തവണ ഞാനും ഈ വഞ്ചനയ്ക്ക് ഇരയായിട്ടുണ്ട്. പക്ഷെ കുറ്റം എന്റെത് മാത്രമാണ്. പല കാര്യത്തിലും എന്ന പോലെ ഞാന്‍ പ്രകടിപ്പിച്ച കുറ്റകരമായ അശ്രദ്ധ തന്നെ ആണ് ഇവിടെയും എന്‍റെ പണം നഷ്ടപെടുത്ത്തിയത്.
ഈ ചെറിയ കുറിപ്പ് വായിച്ചു നിങ്ങള്‍ ഈ ചതി മനസിലാക്കിയാല്‍, ഇനി പമ്പില്‍ എത്തുമ്പോള്‍ കാറില്‍ നിന്ന് ഇറങ്ങി നിന്ന് കൃത്യമായി പറഞ്ഞ തുകയ്ക്കുള്ള പെട്രോള്‍ അടിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുവാന്‍ തുടങ്ങിയാല്‍ ഇതെഴുതുമ്പോള്‍ എന്‍റെ മനസ്സില്‍ തോന്നിയ ലക്‌ഷ്യം സഫലമായി

(നമ്മുടെ ബൂലോകത്തിനു വേണ്ടി എഴുതിയത് )

സ്റ്റെം സെല്‍ ചികിത്സ എന്ന ജീവദായിനി

ഴിഞ്ഞ ഒരു ദശകത്തില്‍ വൈദ്യ ശാസ്ത്രം നടത്തിയ കുതിച്ചു ചാട്ടത്തിലെ ഏറ്റവും പ്രധാനപെട്ട നാഴികക്കല്ല് എന്ന് ഒരുപക്ഷെ വിശേഷിപ്പിക്കാവുന്നതാണ് 'സ്റ്റെം സെല്‍ ചികിത്സ'. വര്‍ഷങ്ങളായി വിവിധ തരം പരീക്ഷണ നിരീക്ഷണങ്ങളിലൂടെയും അവയുടെ വിജയങ്ങളിലൂടെയും ശൈശവ ദിശ പിന്നിട്ട ഈ ചികിത്സാ രീതി ഇപ്പോള്‍ ഇന്ത്യയില്‍ പരീക്ഷണ ഘട്ടം പിന്നിട്ടു വാണിജ്യ അടിസ്ഥാനതിലേക്ക് കടക്കുന്നു. കടുത്ത ഹൃദ്രോഗം , ക്യാന്‍സര്‍, കരള്‍ രോഗങ്ങള്‍, ബ്രെയിന്‍ ട്യൂമര്‍, നേത്ര സംബന്ധമായ രോഗങ്ങള്‍, നാഡീ സംബന്ധമായ തകരാറുകള്‍ തുടങ്ങി ഒരുപാട് ചെറുതും , വലുതുമായ രോഗങ്ങള്‍ സ്റ്റെം സെല്‍ ചികിത്സയിലൂടെ മാറ്റിയെടുക്കാം എന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷെ സമൂഹത്തിലെ വലിയൊരു ശതമാനം ജനങ്ങളും ഈ അത്ഭുത ചികിത്സാ രീതിയെ പറ്റി ഇനിയും അറിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ഈ അവസരത്തില്‍ ഈ രീതിയെ പറ്റിയുള്ള ഒരു ചെറിയ പരിചയപ്പെടുത്തല്‍ അവസരോചിതമാവും എന്ന് പ്രതീക്ഷിക്കുന്നു.


സ്റ്റെം സെല്‍ , അഥവാ ' മൂല കോശം ' എന്നത് നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും അടിസ്ഥാനമാണ്.സ്റ്റെം സെല്ലുകളുടെ പ്രവര്‍ത്തന ഫലമായാണ്‌ വിത്യസ്ത കോശങ്ങളും, കലകളും, അതില്‍ നിന്ന് പിന്നീട് അവയവങ്ങളും ഒക്കെ രൂപപ്പെടുന്നത് പൂര്‍ണ്ണ വളര്‍ച്ച എത്തി കഴിഞ്ഞ ഒരു മനുഷ്യ ശരീരത്തില്‍,സ്റ്റെം സെല്ലുകള്‍ മജ്ജയിലും,കണ്ണിലും, ചര്മ്മതിനടിയിലും, മറ്റു പല ഭാഗങ്ങളിലുമായി നിദ്രാവസ്ഥയില്‍ കിടക്കുന്നു. ശരീരത്തില്‍ എവിടെ എങ്കിലും കേടു പാടുകള്‍ സംഭവിക്കുമ്പോള്‍ നിദ്ര വിട്ടു ഉണരുന്ന ഈ സ്റ്റെം സെല്ലുകളുടെ പ്രവര്‍ത്തന ഫലമായാണ്‌ പുതിയ കലകള്‍ ഉണ്ടാകുന്നതും കേടായ ഭാഗം വീണ്ടും ശരിയായി രൂപാന്തരം പ്രാപിക്കുന്നതും. ഒരര്‍ത്ഥത്തില്‍ ശരീരത്തിലെ ഒരു മെക്കാനിക് എന്ന് പറയാം. കാലങ്ങളോളം വിഭജനം നടക്കാതെ മയങ്ങി കിടക്കുവാനും, പിന്നീട് ആവശ്യമായ സന്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ അതിവേഗം വിഭജിച്ചു കൂടിച്ചേര്‍ന്നു, കേടായ ഭാഗം നന്നാക്കുവാനും ഉള്ള സ്റ്റെം സെല്ലുകളുടെ ഈ കഴിവിനെ ആധാരമാക്കി ആണ് സ്റ്റെം സെല്‍ ചികിത്സാ രീതി.


ഇനി എന്താണ് സ്റ്റെം സെല്‍ ചികിത്സ എന്ന് നോക്കാം. ഉദാഹരണമായി ഹൃദ്രോഗം തന്നെ എടുക്കാം. കടുത്ത ഒരു അറ്റാക്ക്‌ ഉണ്ടാകുമ്പോള്‍ വളരെയധികം കോശങ്ങളും കലകളും നശിക്കുന്നു. ഇത് ഹൃദയത്തിന്റെയും മറ്റു അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചേക്കാം. ഈ അവസരത്തില്‍ ചെറിയ ഒരളവില്‍ സ്റ്റെം സെല്ലുകള്‍ കേടു വന്ന ഭാഗത്തേക്ക് ഇന്‍ജെക്റ്റ് ചെയ്യുന്നു. തുടര്‍ന്ന് ശരീരം അവയെ തിരസ്കരിക്കാതെ അവയ്ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കുവാനുള്ള സാഹചര്യങ്ങളും ഒരുക്കി കൊടുക്കുന്നു. ഏതാനം ആഴ്ചകള്‍ക്കുള്ളില്‍ ഈ സ്റ്റെം സെല്ലുകള്‍ വിഭജിച്ചു കേടു വന്ന ഭാഗത്തെ പൂര്‍ണ്ണമായും പുതുക്കി പ്രവര്‍ത്തന ക്ഷമമാക്കുന്നു . ചികിത്സയ്ക്ക് ആവശ്യമായ സ്റ്റെം സെല്ലുകള്‍ ശേഖരിക്കുന്നത് മജ്ജയില്‍ നിന്നോ, കണ്ണില്‍ നിന്നോ, പ്രസവ വേളയില്‍ എടുക്കുന്ന പൊക്കിള്‍ കോടി കോശങ്ങളില്‍ നിന്നോ ആവാം. വളരെ സങ്കീര്‍ണ്ണമായ പ്രക്രിയ ആണ് ഇത് എങ്കിലും വിജയകരമായി ഇതു പരീക്ഷിക്കുന്നതില്‍ വൈദ്യ ശാസ്ത്രം ഇന്ന് വളരെയേറെ മുന്‍പോട്ടു പോയിട്ടുണ്ട്.



സ്റ്റെം സെല്‍ ചികിത്സയ്ക്ക് ആധാരമായ മൂല കോശങ്ങള്‍ എവിടെ നിന്ന് ശേഖരിക്കുന്നു എന്ന് നോക്കാം. സ്റ്റെം സെല്‍ ചികിത്സയില്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് എമ്ബ്രിയോനിക് സ്റ്റെം സെല്ലുകള്‍ അഥവാ 'ഭ്രൂണ മൂല കോശങ്ങള്‍'. കൃത്രിമ ബീജ സങ്കലനത്തിലൂടെ ഉണ്ടാവുന്ന ഭ്രൂണത്തില്‍ നിന്നാണ് ഇവ ശേഖരിക്കപെടുന്നത്. എന്നാല്‍ 'ഒരു ജീവനെ നഷ്ടപെടുത്തി മറ്റൊന്ന് രക്ഷിക്കുന്നതിലെ ധാര്‍മ്മികതയെ ചോദ്യം ചെയ്തു' മത സംഘടനകളും മറ്റും രംഗത്ത് വന്നതോടെ അമേരിക്കയില്‍ ബുഷ്‌ ഭരണകൂടം എമ്ബ്രിയോനിക് സ്റ്റെം സെല്ലുകള്‍ ഉപയോഗിക്കുന്നതിനു വിലക്കെര്‍പ്പെടുതിയിരുന്നു. പക്ഷെ തുടര്‍ന്ന് വന്ന ഒബാമ ഭരണകൂടം ഈ വാദങ്ങള്‍ തള്ളി കളയുകയും എമ്രിയോനിക് സ്റ്റെം സെല്ലുകളുടെ ഉപയോഗത്തിന് പിന്തുണ നല്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ എന്തായാലും അങ്ങനെ ഒരു വിലക്ക് ഉണ്ടായിട്ടില്ല. പ്രസവ സമയത്ത് പൊക്കിള്‍ കോടിയില്‍ നിന്നും മൂല കോശങ്ങള്‍ ശേഖരിക്കാം. ഇങ്ങനെ എടുക്കുന്ന മൂല കോശങ്ങള്‍ ഭാവിയിലെ ചികിത്സയ്ക്ക് ഉപയോഗ പെടും വിധം സൂക്ഷിച്ചു വെക്കാനായി 'സ്റ്റെം സെല്‍ ബാങ്കുകള്‍' തന്നെ ഇന്ത്യയുള്‍പ്പടെ പല രാജ്യങ്ങളിലും ആരംഭിച്ചു കഴിഞ്ഞു. ഇത് രണ്ടും കൂടാതെ മജ്ജയില്‍ നിന്നും, കണ്ണിലെ ലിമ്ബസില്‍ നിന്നും മറ്റുംചികിത്സയ്ക്ക് വേണ്ട മൂല കോശങ്ങള്‍ ശേഖരിക്കാറുണ്ട്.


ഇന്ത്യയില്‍, 'ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്' ആണ് സ്റ്റെം സെല്‍ ചികിത്സാ രംഗത്ത് ആദ്യമായി വിജയകരമായ പരീക്ഷണങ്ങള്‍ നടത്തിയത്. തുടര്‍ന്ന് റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലുള്ള 'റിലയന്‍സ് ലൈഫ് സയന്‍സ്', 'ഹൈദരാബാദ് ആസ്ഥാനമായുള്ള എല്‍ വി പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട്' , മദ്രാസ് മെഡിക്കല്‍ മിഷന്‍ തുടങ്ങി ഒട്ടനവധി പ്രമുഖ സ്ഥാപനങ്ങള്‍ ഈ മേഖലയിലെ പരീക്ഷണങ്ങളില്‍ ശ്രധയൂന്നുകയും വിജയകരമായ ഫലങ്ങള്‍ ഉണ്ടാക്കുകയും, കൂടുതല്‍ സാധ്യതകള്‍ തേടിയുള്ള പഠനങ്ങളുമായി മുന്‍പോട്ടു പോവുകയും ചെയ്യുന്നു. സ്റ്റെം സെല്‍ ചികിത്സയിലൂടെ നേത്ര സംബന്ധമായ തകരാറുകള്‍ പരിഹരിക്കുന്നതിനായി വാണിജ്യ അടിസ്ഥാനത്തിലുള്ളചികിത്സ ആരംഭിച്ചു കൊണ്ട് "റിലയന്‍സ് ലൈഫ് സയന്‍സ്' അടുത്ത ഘട്ടത്തിലേക്ക് കടന്നത്‌ വരെ എത്തി നില്‍ക്കുന്നു ഇന്ത്യയിലെ ഈ രംഗത്തുള്ള നേട്ടങ്ങള്‍. ഈ മേഘലയില്‍ ഇന്ത്യന്‍ മെഡിക്കല്‍ രംഗം വളരെ അധികം മുന്‍പോട്ടു പോയിരിക്കുന്നു. മാറി മാറി വന്ന സര്‍ക്കാരുകള്‍ വേണ്ട സഹായങ്ങള്‍ നല്‍കി എന്നത് വളര്‍ച്ചയുടെ ആക്കം കൂട്ടി. വിദേശ രാജ്യങ്ങളില്‍ ഉള്ള പോലെ, ഇതിന്‍റെ പരീക്ഷണങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഇന്ത്യയില്‍ ഇല്ല എന്നതും ഒരു അനുകൂല ഘടകമാണ്.

ഫലത്തിന്റെ കാര്യത്തില്‍ മറ്റു ചികിത്സാ രീതികളെ അപേക്ഷിച്ച് മുന്‍പില്‍ നില്‍ക്കുമ്പോഴും , സ്റ്റെം സെല്‍ ചികിത്സയുടെ ചെലവ് വളരെ തുച്ചമായിരിക്കും എന്നാണ് അറിയുവാന്‍ കഴിഞ്ഞത് . പൂര്‍ണ്ണമായും കാഴ്ച നശിച്ച ആള്‍ക്ക് കാഴ്ച തിരികെ നേടിക്കൊടുത്തു കൊണ്ടും, കരള്‍ മാറ്റി വെക്കല്‍ മാത്രമാണ് വഴി എന്ന് കരുതിയ ആള്‍ക്ക് കേടായ സ്വന്തം കരള്‍ തന്നെ വീണ്ടെടുത്ത്‌ കൊടുത്തു കൊണ്ടും ഒക്കെ ഇതിനകം ഈ ചികിത്സാ രീതി ഇന്ത്യയില്‍ അടക്കം അത്ഭുതങ്ങള്‍ സൃഷ്ടിച്ചു കഴിഞ്ഞു. വിത്യസ്തരായ രോഗികളിലും, സാഹചര്യങ്ങളും അനുസരിച്ച് അടിസ്ഥാന ചികിത്സയില്‍ വരുത്തേണ്ട മാറ്റങ്ങളെയും മറ്റും കുറിച്ച് വൈദ്യ ശാസ്ത്രം കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി കൊണ്ടേ ഇരിക്കുന്നു. ഒന്നോ രണ്ടോ വര്‍ഷത്തിനകം പൊതു സമൂഹത്തില്‍ ഈ ചികിത്സാ രീതി വളരെ ശക്തമായി അതിന്റെ സാന്നിധ്യം അറിയിക്കും എന്ന് കരുതപ്പെടുന്നു. ഇതിനകം പ്രചാരതിലുള്ളതും ലഭ്യമായതുമായ ചികിത്സകള്‍ കൊണ്ട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിയാതെ നിരാശരാകുന്ന രോഗികള്‍ക്ക് തീര്‍ച്ചയായും പ്രതീക്ഷ ഉണര്തുന്നതാണ് സ്റ്റെം സെല്‍ ചികിത്സ.

ഇതിനെ പറ്റി ഉള്ള എന്‍റെ അറിവുകള്‍ ഇപ്പോഴും വളരെ പരിമിതമാണ്. കൂടുതല്‍ വിശദമായി അറിയണം എന്ന് താല്പര്യം ഉള്ളവര്‍ക്ക് താഴെ ഉള്ള ലിങ്കുകളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ഈ ലിങ്കുകളില്‍ നിന്നുള്ള അറിവുകള്‍ ഈ ലേഖനത്തിന് അടിസ്ഥാനമായി എന്നതിനാല്‍ അതിനുള്ള കടപ്പാട് ഇവിടെ രേഖപെടുത്തുന്നു.കൂടാതെ ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്ന് എടുത്തിട്ടുള്ളവയാണ്.


ആശ നഷ്ടപെട്ട ഒരു ജീവനെങ്കിലും ഈ അറിവുകള്‍ സഹായകമാവും എന്ന പ്രതീക്ഷയോടെ, പ്രാര്‍ഥനയോടെ,
സസ്നേഹം,
കണ്ണനുണ്ണി.