Saturday, October 2, 2010

കല്ലേറ് കൊണ്ടൊരു ശ്രദ്ധാഞ്ജലി

അങ്ങനെ ഒരു മരണം കൂടി ബാന്ഗ്ലൂര്കാര്‍ ആഘോഷിച്ചു. ആ മഹാനടന് കല്ലേറില്‍ പൊതിഞ്ഞ ആദരാഞ്ജലികള്‍ നല്‍കി ഈ കന്നഡ നാട് വീണ്ടും തങ്ങള്‍ ഒരിക്കലും മാറില്ല എന്ന് വ്യക്തമാക്കി. കഴിഞ്ഞ ദിവസം അന്തരിച്ച വിഷ്ണു വര്ധന്റെ മരണത്തെ തുടര്‍ന്ന് ബാങ്ങ്ലൂരില്‍ ഉണ്ടായ സംഘര്‍ഷാവസ്ഥ തന്നെയാണ് പറഞ്ഞു വരുന്നത്.

വൈകിട്ട് ഓഫീസില്‍ നിന്ന് വീട് വരെ ഉള്ള ആറു കിലോമീറ്റര്‍ ദൂരം താണ്ടിയത് ജീവന്‍ കയ്യില്‍ പിടിച്ചു കൊണ്ടായിരുന്നു. അത്രയ്ക്ക് പേടിപ്പിക്കുന്ന ദ്രിശ്യങ്ങള്‍. റോഡില്‍ എവിടെയും പോലീസ്.അവിടെ ഇവിടെയായി കെട്ടിടങ്ങളുടെ ചില്ലുകള്‍ കല്ലേറില്‍ തകര്നു കിടക്കുന്നു. ഉറക്കെ മുദ്രാവാക്യം വിളിച്ചു കൊണ്ട് എന്തിനും തയാറായി എന്ന പോലെ ഭ്രാന്തു പിടിച്ചു നില്‍ക്കുന്ന ആള്‍ക്കൂട്ടം. നാല്പതു മിനിറ്റ് നേരം റോഡിലൂടെ ഉള്ള യാത്രയുടെ ഭീതി ഇതെഴുതുമ്പോഴും മനസ്സില്‍ വരുന്നു.

പക്ഷെ മൂന്നു നാല് കൊല്ലം മുന്‍പുണ്ടായ അനുഭവം വെച്ച് നോക്കുമ്പോള്‍ ഇത് അല്‍പ്പം കൂടെ ഭേദം എന്ന് പറയാം. അന്ന് പ്രശസ്ത നടന്‍ രാജ്കുമാര്‍ മരിക്കുമ്പോള്‍ ഞാന്‍ ബാന്‍ഗ്ലൂര്‍ നഗരത്തില്‍ എത്തിപെട്ടിട്ടു മാസങ്ങള്‍ മാത്രമേ ആയിരുന്നുള്ളു. പതിവ് പോലെ തുടങ്ങിയ ഓഫീസ് ദിവസം പതിനൊന്നു മണി ആയിട്ടുണ്ടാവും. അപ്പോഴാണ്‌ രാജ്കുമാര്‍ അന്തരിച്ച വാര്‍ത്ത അറിയുന്നത്. ഒരു മണിക്കൂറിനകം ഓഫീസ് വിട്ടു. എല്ലാവരും ധൃതിയില്‍ തങ്ങളുടെ വീടണയാന്‍ വെമ്പുന്നത് കണ്ടപ്പോള്‍ എന്തിനാണെന്ന് മനസ്സിലായിരുന്നില്ല. ബാന്ഗ്ലൂരിന്റെ ഈ വിചിത്ര സ്വഭാവം എനിക്കന്നു അറിയുമായിരുന്നില്ല. പക്ഷെ ഓഫീസില്‍ വിട്ടു റോഡിലേക്ക് ഇറങ്ങിയതോടെ മനസിലായി തുടങ്ങി. കടകള്‍ എല്ലാം തന്നെ അടച്ചിരിക്കുന്നു. റോഡില്‍ വാഹനങ്ങള്‍ തീരെ കുറവ്. എവിടെയും പോലീസ്. എങ്ങനെ ഒക്കെയോ താമസ സ്ഥലത്തെത്തി. വീട്ടില്‍ പാചകം ചെയ്യാത്തതിനാല്‍ ഭക്ഷണത്തിന് ഹോട്ടല്‍ ആയിരുന്നു ആശ്രയം. അന്ന് ഒറ്റ ഹോട്ടലും പ്രവര്‍ത്തിച്ചില്ല. ഒരു പെട്ടിക്കട എങ്കിലും തുറന്നിട്ടുണ്ടാവും എന്ന പ്രതീക്ഷയില്‍ കുറെ നടന്നു നോക്കിയെങ്കിലും ഒരു രക്ഷയുമുണ്ടായില്ല. രാത്രി ഒന്‍പതു മണിയായപ്പോ എവിടെ നിന്നോ ഒരു പാക്കറ്റ് ബ്രെഡ്‌ സംഘടിപ്പിച്ചു കൊണ്ട് കൂട്ടുകാരന്‍ എത്തി. ഞങ്ങള്‍ നാല് പേര്‍ അന്നൊരു ദിവസം കഴിച്ചു കൂട്ടിയത് ആ ഒരു പാക്കറ്റ് ബ്രെഡ്‌ കൊണ്ട്.

പിന്നെയും ഒരു ദിവസം കൂടി സംഘര്‍ഷം തുടര്‍ന്നു. അടുത്ത ദിവസം ഓഫീസിലേക്കുള്ള യാത്രയിലെ ദ്രിശ്യങ്ങള്‍ യുദ്ധം കഴിഞ്ഞ പടനിലം പോലെ ആയിരുന്നു. ഇന്റര്‍ മീഡിയേറ്റ്‌ റിംഗ് റോഡിലെയും , എയര്‍പോര്‍ട്ട് റോഡിലും ഒക്കെ തലയുയര്‍ത്തി നിന്ന വന്‍ ഐടി കണ്ണാടി കെട്ടിടങ്ങള്‍ , ചില്ലൊക്കെ അപ്പാടെ തകര്‍ന്നു കിടക്കുന്നു. റോഡില്‍ അവിടെ എവിടെ ഒക്കെ വാഹനങ്ങള്‍ കത്തി കരിഞ്ഞ നിലയില്‍. റോഡില്‍ പലയിടത്തും നിറയെ കല്ലും , കുപ്പിച്ചില്ലും , ചെരുപ്പും ഒക്കെ.

ഇവിടുത്തുകാര്‍ക്ക് മരണവും ഒരു ആഘോഷം ആണ്. കണ്ണില്‍ കാണുന്നതെല്ലാം നശിപ്പിക്കുവാനുള്ള അനുവാദം ലഭിച്ച പോലെ അവരത് ആഘോഷിക്കും. ആരോ എവിടെയോ മരിച്ചതിനു ശിക്ഷ അനുഭവിക്കുന്നത് ഒന്നും അറിയാതെ മര്യാദയ്ക്ക് സ്വന്തം കാര്യം നോക്കി ജീവിക്കുന്നവര്‍. മരിച്ച വ്യക്തിയോടുള്ള സ്നേഹം ആണ് ഈ സംഹാര ത്രിഷ്ണക്ക് പിന്നില്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനെ എങ്കില്‍ ഏറ്റവും കൂടുതല്‍ ദുഖം ഉണ്ടാവേണ്ടത് സ്വന്തം അച്ഛനോ അമ്മയോ മരിക്കുമ്പോഴല്ലേ? അപ്പൊ ആരും ഒന്നും നശിപ്പിച്ചു വിഷമം തീര്‍ത്തത് കാണുന്നില്ല.
അപ്പൊ പിന്നെ ഇത്?

എത്രയോ പേര്‍ മനസ്സ് നൊന്തു പ്രാകിയിട്ടുണ്ടാവും. "നാശം...ഇയാള്‍ ആയുസെത്തി മരിച്ചതിനു ബാക്കിയുള്ളവര്‍ക്ക് കഷ്ടപ്പാട്..."
അന്യന്റെ മുതലും പൊതുമുതലും നശിപ്പിച്ചു ആരോടെന്നില്ലാതെ പ്രതികാരം തീര്‍ത്തു സംതൃപ്തി അടയുന്നവര്‍ അറിയുന്നില്ല, ഇങ്ങനെ അവര്‍ തങ്ങളുടെ പ്രവര്‍ത്തിയിലൂടെ മരിച്ച വ്യക്തിയുടെ പേരിനു തീരാ കളങ്കം വരുത്തി വയ്ക്കുകയാണെന്ന്. ഒരു തവണയെങ്കിലും ഇങ്ങനെ അക്രമം അഴിച്ചു വിടുന്നവര്‍ക്ക് തക്ക ശിക്ഷ നല്‍കി മാതൃക കാണിക്കാന്‍ ഒരു സര്‍ക്കാര്‍ തയ്യാറായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോവുന്നു. പക്ഷെ സഹതാപ തരംഗത്തിലും അത് വഴി കൂടുതല്‍ കിട്ടുന്ന വോട്ടുകളിലും കണ്ണ് വച്ച് രാഷ്ടീയ പാര്‍ടികളും ഈ 'പ്രകടനങ്ങളെ' പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നു.

ആന്ധ്രയില്‍ വൈ.എസ്.ആര്‍ മരിച്ചപ്പോള്‍ ഈ വില കുറഞ്ഞ രാഷ്ട്രീയം ഒരിക്കല്‍ കൂടി നാം കണ്ടതാണ്. അന്ന് ആ സംസ്ഥാനത്ത് നടന്ന മരണങ്ങളുടെ മിക്കതിന്റെയും കാരണം മുഖ്യമന്ത്രിയുടെ അപകട മരണത്തിലുള്ള നടുക്കം എന്ന് കൊട്ടി ഘോഷിക്കപ്പെട്ടു. അത് ഏറ്റു പാടാന്‍ മീഡിയകളും മത്സരിച്ചു.
മരണങ്ങള്‍ 'ഇങ്ങനെ കൊണ്ടാടുന്നതില്‍' കര്‍ണാടകയുടെ ഒപ്പമോ അതിലോരുപടി മുന്നിലോ ആവും നമ്മുടെ മറു അയല്‍ക്കാരായ തമിഴ് നാടിന്‍റെയും ആന്ധ്രയുടെയും ഒക്കെ സ്ഥാനം.

അത് കൊണ്ട് ഒക്കെ തന്നെ ഇപ്പോഴും തമിഴ്, തെലുഗ് ചലച്ചിത്ര വേദികളില്‍ നിറഞ്ഞു നില്‍ക്കുന്ന മഹാന്മാരെ ഓര്‍ക്കുമ്പോള്‍ ഈ അവസരത്തില്‍ പേടി തോനുന്നു. ഇനി എന്തൊക്കെ നാശ നഷ്ടങ്ങള്‍ അവര്‍ ഓരോരുത്തരുടെ പേരിലും കാണാന്‍ ഇരിക്കുന്നു. മരണം ആഘോഷിക്കാന്‍ ഒരുങ്ങി ഇറങ്ങുന്നവര്‍ക്ക് വകതിരിവ് കൊടുക്കണേ... അവരുടെ കുട്ടികളുടെയും മാതാപിതാക്കളുടെയും മുഖം എങ്കിലും അന്യന്റെ മുതല്‍ തീ വയ്ക്കുമ്പോള്‍ അവരുടെ ഓര്‍മ്മയില്‍ വരണേ ... എന്നൊക്കെ പ്രാര്‍തിക്കുവാന്‍ മാത്രം കഴിയും.

നമ്മുടെ നാട്ടില്‍ ഇങ്ങനെ ഒന്നും സംഭവിക്കില്ല എന്ന് പല മലയാളി സുഹൃത്തുക്കളും അഭിമാനത്തോടെ പല തവണ പറഞ്ഞു കേട്ടു. പക്ഷെ ഒന്ന് ചോദിച്ചോട്ടെ....?
അങ്ങനെ അഭിമാനിക്കാന്‍ നമുക്ക് എന്ത് അര്‍ഹതയാണ് ഉള്ളത് ?
കരുത്ത് തെളിയിക്കാനായി 'ജനക്ഷേമപരം' എന്ന ലേബലില്‍ പ്രതിപക്ഷവും മറ്റു ഞാഞ്ഞൂല്‍ പാര്‍ട്ടികളും ഒക്കെ കൂടി കേരളത്തില്‍ ഒരു വര്‍ഷം നടത്തുന്ന ഹര്താലുകളില്‍ തീ വെച്ചും, കല്ലെറിഞ്ഞും നശിപ്പിക്കുന്ന വാഹനങ്ങള്‍ എത്ര?
പരിക്ക് പറ്റി ആശുപത്രിയില്‍ ആവുന്ന നിരപരാധികള്‍ എത്ര?
നഷ്ടപെടുന്ന പ്രവര്‍ത്തി ദിവസങ്ങളും അത് വഴി ഉണ്ടാകുന്ന വിഭവ ശേഷി നഷ്ടവും എത്ര?
ഒരു ഹര്‍ത്താല്‍ എങ്കിലും അത് നടത്തി പ്രഖ്യാപിത ലക്‌ഷ്യം സാധിച്ചതായി അനുഭവമുണ്ടോ?..ആര്‍ക്കെങ്കിലും...?
ജന ക്ഷേമ പരം എന്ന് പറഞ്ഞു , ജനങ്ങളുടെ നികുതി പണം കൊണ്ട് നിര്‍മിച്ച പൊതു മുതല്‍ നശിപ്പിച്ചിട്ടു എന്ത് സേവനമാണ് അവരിവിടെ നടത്തുന്നത്? സ്വന്തം ശക്തി തെളിയിക്കുന്നു എന്നല്ലാതെ?

അത് കൊണ്ട് ഒന്നോര്‍ത്താല്‍ നമ്മുടെ അയല്‍ സംസ്ഥാനങ്ങള്‍ തന്നെ ഭേദം . വല്ലപ്പോഴും ഒരിക്കല്‍ ആരെങ്കിലും ഇങ്ങനെ മരിക്കുംപോഴാനല്ലോ അവര്‍ക്ക് ഭ്രാന്തു പിടിക്കുന്നത്‌.
നമ്മുടെ നാട്ടില്‍ ചങ്ങലയ്ക്ക് തന്നെ അല്ലെ ഭ്രാന്ത് ?

(നമ്മുടെ ബൂലോകത്തിനു വേണ്ടി എഴുതിയത് )


No comments: