കുറച്ചു നാള്‍ മുന്‍പ് ഇവിടെ ബാങ്ങ്ലൂരില്‍ നടന്ന ഒരു സംഭവം ഇവിടെ ഒന്ന് സൂചിപ്പിക്കുന്നു. ഒരു മലയാളി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ബൈക്ക് അപകടത്തില്‍ പരിക്ക് പറ്റി ബന്ഗ്ലൂരിലുള്ള ഒരു നഴ്സിംഗ് ഹോമില്‍ അടിയന്തിരമായി പ്രവേശിപ്പിക്കപ്പെട്ടു. നില അതീവ ഗുരുതരമായതിനാല്‍ അവിടുത്തെ സൌകര്യങ്ങള്‍ അപര്യാപ്തം എന്ന് മനസ്സിലാക്കിയ ഡോക്ടര്‍മാര്‍ അയാളെ വോക്കാര്‍ഡ് ആശുപത്രിയിലേക്ക് എത്രയും വേഗം എത്തിക്കുവാനായി റഫര്‍ ചെയ്തു. അപകടാവസ്ഥയിലുള്ള വ്യക്തിയെയും ഭാര്യയെയും , ഭാര്യ പിതാവിനെയും കയറ്റി ആംബുലന്‍സ് എത്രയും പെട്ടെന്ന് 'വോക്കാര്‍ഡ്' ലക്ഷ്യമാക്കി കുതിച്ചു.
"വോക്കാര്‍ഡ് ഇല്‍ കൊണ്ട് പോയാല്‍ രക്ഷപെടുന്ന കാര്യം സംശയമാണ്. അവിടെ ഞാന്‍ കഴിഞ്ഞ ദിവസം ഇത് പോലെ തന്നെ കൊണ്ടാക്കിയ ആള്‍ മരിച്ചു പോവുകയാണ് ചെയ്തത്. അവിടുത്തെ എമര്‍ജന്‍സി വിഭാഗം അത്ര മെച്ചമല്ല. നമുക്ക് 'xxxxxx' ഹോസ്പിറ്റലിലെക്ക് കൊണ്ട് പോയാലോ. ഇനി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ അവര്‍ക്കേ കഴിയു...നിങ്ങളുടെ വിഷമം കണ്ടു പറയുന്നതാണ്"
ആകെ തകര്‍ന്നു എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുന്ന ഭാര്യാ പിതാവിനോട് ആംബുലന്‍സ് ഡ്രൈവറിന്റെ ഉപദേശം. മരുമകന്റെ ജീവന്‍ എപ്പോ വേണമെങ്കിലും നഷ്ടപെടാം എന്ന അവസ്ഥയില്‍ ഇരിക്കെ ആലോചിക്കുവാന്‍ നിമിഷങ്ങള്‍ പോലും കയ്യിലില്ലാത്ത ആ സാധുവിന് ആംബുലന്‍സ് ഡ്രൈവര്‍ പറയുന്നത് കേള്‍ക്കുകയല്ലാതെ എന്ത് ചെയ്യാന്‍.
വണ്ടി അടുത്ത ജംഗ്ഷനില്‍ നിന്നും തിരിഞ്ഞു നേരെ 'xxxxx' ഹോസ്പിറ്റലിലെക്ക്. ഡ്രൈവര്‍ വിളിച്ചു പറഞ്ഞു അവിടെ എമര്‍ജന്‍സി ശരിയാക്കി വെക്കുന്നു. എത്തി അധികം താമസിയാതെ രോഗി വെന്റിലേറ്ററിലേക്ക് പ്രവേശിപ്പിക്കപ്പെട്ടു. രണ്ടു ദിവസത്തെ ചിലവും, ശസ്ത്രക്രിയകളും എല്ലാമായി അര ലക്ഷത്തില്‍ ഏറെ രൂപ ചിലവാക്കിയെന്കിലും രണ്ടു ദിവസത്തോളം പ്രാര്‍ഥനയോടെ കാത്തിരുന്നിട്ടും ഫലം ഉണ്ടായില്ല. ആ ചെറുപ്പക്കാരന്‍ ഉറ്റവരെയും ഉടയവരെയും വിട്ടു യാത്രയായി.
തങ്ങള്‍ക്കീ ഗതി വരുത്തിയ ദൈവത്തോട് തീരാത്ത പരാതിയും തോരാത്ത കണ്ണീരുമായി ആ വിധവ ബാക്കിയുള്ള തന്റെ ഇരുണ്ട ജീവിതത്തിലേക്ക് മടങ്ങി. പക്ഷെ , ശരിക്കും അവരുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ചത് വിധിയായിരുന്നോ ?
'വോക്കാര്‍ഡ് ' ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹോസ്പിറ്റലുകളില്‍ ഒന്നാണ്. അപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിക്ക് ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കാവുന്ന ബാന്ഗ്ലൂരിലെ ഹോസ്പിറ്റലുകളില്‍ ഒന്ന്. അവിടെ സമയത്ത് എത്തിച്ചിരുന്നു എങ്കില്‍ ആ ജീവന്‍ നഷ്ട്ടപെടില്ലായിരുന്നു. സമയത്ത് വോക്കാര്‍ഡ് ഇല്‍ എത്തിക്കുന്നതിന് പകരം ബന്ധുക്കളെ ക്യാന്‍വാസ് ചെയ്തു ചികിത്സാ സൌകര്യങ്ങളോ ആവശ്യത്തിനു വിദഗ്ദ ഡോക്ടര്‍മാരോ ഒന്നും ഇല്ലാത്ത 'xxxxxx' ആശുപത്രിയില്‍ എത്തിച്ചതിനു ആംബുലന്‍സ് ഡ്രൈവറിനു കിട്ടിയ പ്രതിഫലം രണ്ടായിരം രൂപ. ആംബുലന്‍സ് ഡ്രെവര്‍മാരുമായി കരാറുണ്ടാക്കുകയും അത് വഴി ഹോസ്പിറ്റലിനു ബിസിനെസ്സ് ഉണ്ടാക്കുകയും ചെയ്യുന്ന മാനേജര്‍ക്ക് ബില്‍ തുകയുടെ പതിനഞ്ചു ശതമാനം കമ്മിഷന്‍. അങ്ങനെ ആ ജീവന്റെ വിലയില്‍ നിന്നും എല്ലാവരും തങ്ങളുടെ വിഹിതം വീതിച്ചെടുത്തു.
ബന്ഗ്ലൂരില്‍ ഇത് പോലെ ചെറുകിട ഹോസ്പിറ്റല്‍ ബിസ്സിനസ്സ് കേന്ദ്രങ്ങള്‍ ഒരുപാടുണ്ട്. മറ്റു നഗരങ്ങളിലെ സ്ഥിതിയും വിത്യസ്തമാവില്ല എന്ന് തോനുന്നു. മണിപ്പാലിലെക്കും , ജയദേവയിലെക്കും, വിക്ടോറിയയിലേക്കും , വോക്കാര്‍ഡ് ഇലെക്കും , നിമ്ഹാന്സിലെക്കും ഒക്കെ റഫര്‍ ചെയ്യുന്ന കേസുകള്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വഴി കാന്‍വാസ് ചെയ്തു അവര്‍ രോഗിയെ ' തട്ടിയെടുക്കുന്നു'. കാക്കതൊള്ളായിരം ടെസ്റ്റും നടത്തി ബില്‍ 'അറുത്തു' വാങ്ങുന്നു. നല്ല ചികിത്സ ലഭിച്ചാല്‍ ഭാഗ്യം എന്ന് പറയാം.
മനുഷ്യ ജീവന്റെ കാവല്‍ക്കാര്‍ ആകെണ്ടവര്‍ തന്നെ അതിനെ കച്ചവടച്ചരക്കാക്കുമ്പോള്‍ , ബില്‍ തുകയില്‍ നിന്നും ജീവന്റെ വില ശതമാനക്കണക്കില്‍ വീതിച്ച്ചെടുക്കുമ്പോള്‍, നമ്മുടെ ഒക്കെ ജീവന് ആകെ തുണ ദൈവം മാത്രം.
(നമ്മുടെ ബൂലോകത്തിനു വേണ്ടി എഴുതിയത് )
1 comment:
മനുഷ്യന്‍റെ ദൌര്‍ബല്യങ്ങളെ മുതലെടുക്കുന്ന ഇത്തരം നീച്ചന്മാര്‍ക്ക് എന്താണാവോ ദൈവത്തിന്‍റെ കോടതിയില്‍ ശിക്ഷ.!
Post a Comment